Loading ...

Home USA

കോപ്26 ഉച്ചകോടിയില്‍ പങ്കെടുക്കാതിരുന്ന ചൈനയേയും റഷ്യയേയും വിമര്‍ശിച്ച്‌ ബൈഡന്‍


ഗ്ലാസ്‌ഗോ: സ്‌കോട്‌ലാന്‍ഡ് നഗരമായ ഗ്ലാസ്‌ഗോവില്‍ നടന്ന കോപ് 26 ഉച്ചകോടിയില്‍ പങ്കെടുക്കാതിരുന്ന ചൈനയേയും റഷ്യയേയും വിമര്‍ശിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

ഇരുരാജ്യങ്ങളും ചെയ്തത് വലിയ തെറ്റാണെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ നേരിടുന്നതില്‍ ചൈനയും റഷ്യയും പരാജയപ്പെട്ടുവെന്നും ബൈഡന്‍ പറഞ്ഞു.

ജനങ്ങളെ സ്വാധീനിക്കാനുള്ള കഴിവ് ഇരുരാജ്യങ്ങള്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു. പ്രത്യാഘാതങ്ങള്‍ വലുതായിക്കും. ലോകരാജ്യങ്ങള്‍ ചൈനയേയും റഷ്യയേയും വീക്ഷിക്കുകയാണ്. ഇനിയുണ്ടാകുന്ന പ്രതിസന്ധികള്‍ ഒറ്റയ്‌ക്ക് തന്നെ നേരിടേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. ഹരിതഗൃഹ വാതകം പുറന്തള്ളുന്നതില്‍ മുന്നിലുള്ള രാജ്യമാണ് ചൈന. ഇവിടുത്തെ ഭരണാധികാരി തന്നെ ഉച്ചകോടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ലോകത്തുണ്ടാകുന്ന വിപത്തുകള്‍ വിശകലനം ചെയ്യാനും അടിയന്തര നടപടികള്‍ സ്വീകരിക്കാനും ലക്ഷ്യംവെച്ച്‌ ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്നതാണ് കോപ് 26 സമ്മേളനം. 120 ഓളം രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ചൈനയ്‌ക്കും റഷ്യക്കും പുറമെ ജപ്പാന്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്നും വിട്ട് നിന്നിരുന്നു.

Related News