Loading ...

Home Africa

ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര കലാപം രൂക്ഷം;മരണ സംഖ്യ70 കടന്നു

ജൊഹാനസ്ബര്‍ഗ്: മുന്‍ പ്രസിഡന്‍റ് ജേക്കബ് സുമയെ അറസ്റ്റ് ചെയ്തതതിന് പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം കൂടുതല്‍ മേഖലകളിലേക്ക്. കവര്‍ച്ചയും കൊലയും നഗരങ്ങളെ മുള്‍മുനയിലാക്കിയ രാജ്യത്ത് ഇതിനകം 72 പേര്‍ കൊല്ലപ്പെട്ടു. സമാധാനത്തിന് ആഹ്വാനം ചെയ്തും തെരുവുകളില്‍ സൈന്യത്തെ വിന്യസിച്ചും സര്‍ക്കാര്‍ രംഗത്തുണ്ടെങ്കിലും കലാപം പടരുകയാണ്. അപാര്‍ത്തീഡ് ഭരണം അവസാനിച്ച്‌ 27 വര്‍ഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക കടുത്ത ആഭ്യന്തര സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്ന് പ്രസിഡന്‍റ് സിറില്‍ റാമഫോസ പറഞ്ഞു.

കലാപശ്രമത്തിന് 1,300 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മാള്‍ കവര്‍ച്ചക്കെത്തിയ ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് 10പേരും വെയര്‍ഹൗസ് കവര്‍ച്ചക്കിടെ ചരക്കുകള്‍ വീണ് നിരവധി പേരും മരിച്ചതായി പൊലീസ് പറഞ്ഞു. സുമയുടെ അനുയായികളാണ് അതിക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം.

റോഡുകളില്‍ വാഹന ഗതാഗതം മുടക്കിയും വെയര്‍ഹൗസുകള്‍ കൊള്ളയടിച്ചും നഗരങ്ങളില്‍ തീയിട്ടും അക്രമി സംഘം വാഴുന്നത് രാജ്യത്തെ ജനജീവിതം നരകതുല്യമാക്കിയിട്ടുണ്ട്. കോവിഡ് വാക്സിനേഷന്‍ പലയിടത്തും നിര്‍ത്തിവെച്ച നിലയിലാണ്. അതിനിടെ, വാക്സിന്‍ സൂക്ഷിച്ച ഒരു ക്ലിനിക്കിലും കവര്‍ച്ച നടന്നു. കടകളില്‍ ജനം കൂട്ടമായി കയറി കവര്‍ച്ച നടത്തുന്നതാണ് ഏറ്റവും വലിയ ഭീഷണിയാകുന്നത്. തിങ്കളാഴ്ച മാത്രം 200ലേറെ മാളുകള്‍ കവര്‍ച്ചക്കിരയായി.

നെല്‍സണ്‍ മണ്ടേലയുടെ നാടായ സൊവേറ്റോയില്‍ നിരവധി ഷോപ്പിങ് സെന്‍ററുകളിലും അക്രമിസംഘം കയറിയിറങ്ങി.

Related News