Loading ...

Home Africa

ആഫ്രിക്കയിൽ ചിമ്പാന്‍സികളെ കൊന്നൊടുക്കി അജ്ഞാത രോഗം

ആഫ്രിക്കന്‍ രാജ്യമായ സീറ ലിയോണില്‍ ചിമ്ബാന്‍സികളെ കൊന്നൊടുക്കി അജ്ഞാത രോഗം. മുമ്ബ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത, ബാക്ടീരിയ രോഗമാണ് ചിമ്ബാന്‍സികളുടെ മരണത്തിന് കാരണമാകുന്നത്. ജനിതകപരമായി മനുഷ്യന്‍റെ ഏറ്റവും അടുത്തു നില്‍ക്കുന്ന ജീവിവര്‍ഗമാണ് ചിമ്ബാന്‍സി. അതിനാല്‍ രോഗം മനുഷ്യരിലേക്ക് പടരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ഇ.എന്‍.ജി.എസ് (എപ്പിസൂട്ടിക് ന്യൂറോളജിക് ആന്‍ഡ് ഗാസ്ട്രോഎന്‍ററിക് സിന്‍ഡ്രോം) എന്നാണ് രോഗത്തെ വിദഗ്ധര്‍ വിളിക്കുന്നത്. നാഡീസംബന്ധമായ പ്രശ്നങ്ങള്‍, വയറിളക്കം, ഛര്‍ദി തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. സീറ ലിയോണിലെ ടാകുഗമ വന്യജീവി സങ്കേതത്തില്‍ മാത്രം 2005 മുതല്‍ 56 ചിമ്ബാന്‍സികളാണ് ഈ രോഗം ബാധിച്ച്‌ മരിച്ചത്. ചികിത്സ നല്‍കിയിരുന്നെങ്കിലും ഫലം ചെയ്തിരുന്നില്ല. രോഗത്തിന് സാര്‍സിന ബാക്ടീരിയ ബാധയുമായി സാമ്യമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട പഠനസംഘം നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറ് ശതമാനമാണ് അസുഖം മൂലമുള്ള മരണനിരക്ക്. അസുഖം ബാധിച്ച ചിമ്ബാന്‍സികളുടെ ആമാശയത്തില്‍ വാതകം നിറയുന്നതും വയര്‍ വീര്‍ത്തുവരുന്നതും ലക്ഷണങ്ങളാണ്. മനുഷ്യനും ചിമ്ബാന്‍സിയും തമ്മില്‍ 98 ശതമാനം ജനിതക സാമ്യതയാണുള്ളത്. എന്നാല്‍, ചിമ്ബാന്‍സികളിലെ രോഗം മനുഷ്യനിലേക്ക് നേരിട്ട് പകരില്ല എന്നതാണ് ആശ്വാസം നല്‍കുന്ന ഘടകം. ടാകുഗാമയില്‍ പ്രത്യേക ചില കാലാവസ്ഥയിലാണ് ചിമ്ബാന്‍സികളില്‍ രോഗം പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍, കാലാവസ്ഥയും സാഹചര്യവും രോഗവ്യാപനത്തെ സ്വാധീനിക്കുമെന്നും ജാഗ്രത വേണമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related News