Loading ...

Home USA

പത്ത് വര്‍ഷം നികുതിയടക്കാതെ ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച 2016ല്‍ ഡോണാള്‍ഡ് ട്രംപ് ആദായനികുതി ഇനത്തില്‍ അടച്ചത് 750 ഡോളര്‍ എന്ന് റിപ്പോര്‍ട്ട്. ബിസിനസ് ഭീമനായ ട്രംപ് ഇതിന് മുൻമ്പുള്ള വര്‍ഷങ്ങളില്‍ നികുതിയടച്ചിട്ടില്ലെന്നും ഇരുപതിലധികം വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ ഡാറ്റ ഉദ്ധരിച്ച്‌ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനുള്ളില്‍, പത്തുവര്‍ഷത്തിലും ട്രംപ് ആദായ നികുതി അടച്ചിട്ടേയില്ല. 2016 ലും 2017ലും നികുതിയായി അടച്ചത് 750 ഡോളര്‍ മാത്രം. ലാഭത്തേക്കാള്‍ ഏറെ നഷ്ടമുണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ഇങ്ങനെ ചെയ്തതെന്നും റിപ്പോര്‍ട്ട് പറയുന്നു.വര്‍ഷങ്ങളോളം നികുതി അടച്ചിട്ടില്ലെന്ന വാര്‍ത്ത ട്രംപ് നിഷേധിച്ചു. താന്‍ ഒരുപാട് നികുതി അടച്ചിട്ടുണ്ട്. ഫെഡറല്‍ ഇന്‍കം ടാക്സും അടച്ചു. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വ്യാജമാണെന്നും ട്രംപ് പ്രതികരിച്ചു.

2015ല്‍ ട്രംപ് സാമ്ബത്തിക ഓഡിറ്റിങ് നടത്തിയിട്ടുണ്ടെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ട്രംപ് പ്രസിഡന്‍റ് പദവിയിലിരിക്കെയും നിരവധി ബിസിനസുകള്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ ക്രമേണ ബിസിനസ് ചുമതലകള്‍ മക്കളായ എറിക്കിനും ഡോണാള്‍ഡ് ജൂനിയറിനും നല്‍കിവരികയാണെന്ന് ട്രപ് പറഞ്ഞിരുന്നു.2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും പിന്നീട് അധികാരത്തിലെത്തിയപ്പോഴും ട്രംപിന്റെ ആദായനികുതി വിഷയം ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്റെ  സാമ്പത്തിക വിജയങ്ങളെ കുറിച്ച്‌ സംസാരിച്ചിരുന്ന ട്രംപ് ആദായ നികുതിയില്‍ നിന്നൊഴിവാകാന്‍ ദശലക്ഷകണക്കിന് സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് അവകാശപ്പെട്ടത്. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും ട്രംപ് മത്സരിക്കാനിരിക്കെ നികുതി വെട്ടിപ്പ് സംബന്ധിച്ച വിഷയം ചര്‍ച്ചയായേക്കും.


Related News