Loading ...

Home USA

അമേരിക്കയിൽ വീണ്ടും വംശീയ കൊലപാതകം; വ്യാപക പ്രതിഷേധം

വിസ്‌കോന്‍സിന്‍: അമേരിക്കയില്‍ വീണ്ടും പൊലീസിന്റെ വംശീയ നായാട്ട്. വിസ്‌കോന്‍സിനിലെ കെനോഷ സിറ്റിയില്‍ നിരായുധനായ കറുത്ത വംശജനെ, മക്കളുടെ മുന്നില്‍ വച്ച്‌ അമേരിക്കന്‍ പൊലീസ് ഏഴുതവണ വെടിവച്ചെന്ന് റിപ്പോര്‍ട്ട്.2020 മെയ് 25 ന് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ അമേരിക്കന്‍ പൊലീസിന്റെ വര്‍ണവെറിക്കെതിരായ പ്രതിഷേധം കെട്ടടങ്ങും മുമ്ബാണിത്. ഫ്ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയിലും യൂറോപ്പിലും പടര്‍ന്ന് പിടിച്ച 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' പ്രക്ഷോഭം ശക്തിപ്രാപിച്ചതിന് ശേഷവും യു.എസ് പൊലീസിന്റെ കറുത്ത വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിച്ചിട്ടില്ലെന്നതിന് തെളിവാണിതെന്ന് കാട്ടി വിസ്‌കോന്‍സിനില്‍ പ്രക്ഷോഭം ശക്തമായി. തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ഞായറാഴ്ച പ്രദേശിക സമയം വൈകിട്ട് അഞ്ചോടെയാണ് സംഭവം. ജേക്കബ് ബ്ലേക്ക് (29) എന്നയാളുടെ നേര്‍ക്കാണ് പൊലീസ് പലതവണ നിറയൊഴിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിസ്‌കോന്‍സിന്‍ ഗവര്‍ണര്‍ ടോണി എവേര്‍സ് വ്യക്തമാക്കി.നിരയുധനായ ജേക്കബ് കാറിന്റെ ഡോര്‍ തുറക്കുന്നതിനിടെ, രണ്ട് പൊലീസുകാര്‍ തുരുതുരാ നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിമിഷനേരം കൊണ്ട് വൈറലായി. ഇതേ തുടര്‍ന്ന് ജനങ്ങള്‍ തെരുവിലിറങ്ങി. പൊലീസിന് നേരെ കല്ലും ഇഷ്ടികകളും എറിഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച്‌ കെനോഷ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രദേശത്തെ രണ്ട് സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ജേക്കബ് ഇടപെട്ടിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തര്‍ക്കത്തിനിടെ ആരോ പൊലീസിനെ വിളിച്ച്‌ വരുത്തി. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ജേക്കബിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസിന്റെ ആവശ്യം നിരസിച്ച ജേക്കബ് റോഡരികില്‍ നിറുത്തിയിട്ടിരുന്ന തന്റെ എസ്.യു.വിയിലേക്ക് പോവുകയും വണ്ടിയുടെ വാതില്‍ തുറന്ന് അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഈ സമയം ജേക്കബിന്റെ പിന്നാലെ വന്ന പൊലീസുകാരന്‍ ഏഴ് തവണ അദ്ദേഹത്തിന് നേരെ വെടിവച്ചതായി ദൃക്‌സാക്ഷികള്‍ പ്രാദേശിക മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. നിരായുധനായിരുന്ന ജേക്കബിനെ പൊലീസ് വെടിവയ്ക്കുമ്ബോള്‍ അദ്ദേഹത്തിന്റെ മക്കള്‍ കാറിനുള്ളിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വെടിവയ്പിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച്‌ പൊലീസ് ഔദ്യോഗികമായി വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍, ഗുരുതരാവസ്ഥയിലായ ജേക്കബിനെ മില്‍വാക്കി ആശുപത്രിയിലേക്ക് മാറ്റിയതായി കെനോഷ പൊലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വ്യാപക പ്രതിഷേധം ജേക്കബിനെ വെടിവയ്ക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പൊലീസിനെതിരെ അക്രമം അഴിച്ചുവിട്ടു. പ്രതിഷേധക്കാരെ തടയാനായി റോഡിനു കുറുകെയിട്ടിരുന്ന ഒരു ട്രക്ക് പ്രതിഷേധക്കാര്‍ കത്തിച്ചു. 'നീതിയില്ല, സമാധാനമില്ല' എന്ന മുദ്രാവാക്യം മുഴക്കി. കെനോഷയിലെ കോടതിമുറിക്ക് പുറത്ത് നിറുത്തിയിട്ടിരുന്ന മറ്റൊരു ട്രക്കിനും പ്രതിഷേധക്കാര്‍ തീയിട്ടു.


Related News