Loading ...

Home sports

ബി.സി.സി.ഐ പരസ്പര സഹായ സഹകരണ സംഘമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) പരസ്പര സഹായ സഹകരണ സംഘമാണെന്നും രാജ്യത്തെ ക്രിക്കറ്റ് വളര്‍ത്താന്‍ ഒന്നും ചെയ്യുന്നില്ളെന്നും സുപ്രീംകോടതി.
ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്തെ ശുദ്ധീകരിക്കാന്‍ ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി സമര്‍പ്പിച്ച ചില നിര്‍ദേശങ്ങള്‍ക്കെതിരെ ബി.സി.സി.ഐയുടെ വാദത്തിനിടെയാണ് പരമോന്നത കോടതിയുടെ രൂക്ഷവിമര്‍ശം. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറും ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുല്ലയുമടങ്ങുന്ന ബെഞ്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് മേലാളന്മാര്‍ക്കെതിരെ കടുത്ത വിമര്‍ശമുയര്‍ത്തിയത്. ലോധ കമ്മിറ്റിയിലെ ചില നിര്‍ദേശങ്ങള്‍ നടപ്പാക്കിത്തുടങ്ങിയതായി ബി.സി.സി.ഐക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ ബോധിപ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ നിരീക്ഷണം. ഓംബുഡ്സ്മാനെ നിയമിച്ചതായും അഭിഭാഷകന്‍ അറിയിച്ചു.
ബി.സി.സി.ഐയുടെ ഫണ്ട് വിതരണത്തെയാണ് കോടതി മുഖ്യമായും വിമര്‍ശിച്ചത്. ഒരു യുക്തിയുമില്ലാതെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഫണ്ട് വിതരണം ചെയ്ത് പരസ്പര സഹായ സഹകരണ സംഘമായി ബി.സി.സി.ഐ മാറി. 11 സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക്  ചില്ലികാശ്  കൊടുക്കാത്ത ബി.സി.സി.ഐ, ഇക്കാര്യത്തില്‍ നീതികാട്ടണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. എത്ര പണം ചെലവഴിച്ചെന്ന് ആവശ്യപ്പെടാതെ സംസ്ഥാന അസോസിയേഷന്‍കാരെ അഴിമതിക്കാരാക്കാന്‍ ബി.സി.സി.ഐ ശ്രമിക്കുന്നു.
അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാനുള്ള നീക്കമാണിത്. ഗുജറാത്തിന് 60 കോടി രൂപ കൊടുത്തപ്പോള്‍ ബിഹാറിന് ഒന്നുമില്ല. തെരഞ്ഞെടുപ്പില്‍ ഗുജറാത്തിന് ഫുള്‍മെംബര്‍ പദവിയുള്ളതിനാലാണിത്. അസോസിയേറ്റ് അംഗമായ ബിഹാര്‍ കൃത്യമായ കണക്ക് ഹാജരാക്കാത്തതിനാലാണ് പണം കൊടുക്കാത്തതെന്നായിരുന്നു ബി.സി.സി.ഐ അഭിഭാഷകന്‍െറ മറുപടി.
എന്നാല്‍, 10 ലക്ഷം ജനസംഖ്യ മാത്രമുള്ള ഗോവയില്‍ 57 കോടി രൂപ കൊടുത്തതെന്തിനെന്നും കോടതി ചോദിച്ചു. റെയില്‍വേ സ്പോര്‍ട്സ് പ്രമോഷന്‍ ബോര്‍ഡിന് പണം നല്‍കാത്തതെന്തുകൊണ്ടെന്നും കോടതി ചോദിച്ചു.
അവര്‍ക്ക് അന്താരാഷ്ട്ര സ്റ്റേഡിയമില്ളെന്നായിരുന്നു അഭിഭാഷകന്‍ മറുപടി പറഞ്ഞത്. സ്റ്റേഡിയമില്ലാത്ത ത്രിപുരക്ക് 60 കോടി രൂപ  കൊടുത്ത കാര്യം കോടതി ചൂണ്ടിക്കാട്ടി.
ലോധ കമ്മിറ്റി വെറും സര്‍ക്കാര്‍ കമ്മിറ്റിയല്ളെന്ന്് ചീഫ് ജസ്റ്റിസ് ഠാകുര്‍ ഓര്‍മിപ്പിച്ചു. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസാണ് അതിന്‍െറ തലവന്‍. ലോധ കമ്മിറ്റി ക്രിക്കറ്റിലെ നിയമങ്ങള്‍ മാറ്റുന്നില്ളെന്നും ഒരോവറില്‍ ഏഴ് പന്തെറിയണമെന്ന് അവര്‍ നിര്‍ദേശിച്ചിട്ടില്ളെന്നും പിന്നീട് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍െറ വാദത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

Related News