Loading ...

Home celebrity

രണ്ടു സ്ത്രീകളുടെ കഥ: ജയലളിതയുടെ ആത്മകഥാകാരിക്ക് പറയാനുള്ളത്..

  • പത്രപ്രവർത്തകയും 'ജയലളിത à´Ž പോർട്രെയിറ്റ്' എന്ന പുസ്തകത്തിന്‍റെ കർത്താവുമായ വാസന്തി മനസ്സു തുറക്കുന്നു
1984ലായിരുന്നു ജയലളിതയെ ഞാൻ ആദ്യമായി ക‍ണ്ടത്. അവർ രാജ്യസഭാ അംഗമായിരിക്കെ ഡൽഹിയിൽവെച്ച്. ജയലളിതയുടെ രാജ്യസഭയിലെ ആദ്യപ്രസംഗം തന്നെ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. 'ബുദ്ധിയോടൊപ്പം സൗന്ദര്യവുമുള്ള സ്ത്രീ' എന്നായിരുന്നു അവരെ ഖുശ്വന്ത്സിങ് വിശേഷിപ്പിച്ചത്. ഖുശ് വന്ത്സിങ് പറയുന്നതെന്തും ഡൽഹി ശ്രദ്ധിച്ചിരുന്ന കാലമായിരുന്നു അത്. അങ്ങനെയാണ് ജയലളിതയെ ഇന്‍റർവ്യൂ ചെയ്യാൻ ഞാൻ നിയോഗിക്കപ്പെട്ടത്.  
ഒന്നര മണിക്കൂറോളം അന്ന് ഞാനവരോട് സംസാരിച്ചു. പത്രക്കാരെ ശത്രുക്കളായാണ് അവർ വീക്ഷിക്കുന്നതെന്ന് അന്ന് തന്നെ തോന്നി. സൗഹാർദമില്ലാത്ത ഗർവ് നിറഞ്ഞതുമായ പെരുമാറ്റമാണ് ജയലളിതയുടേതെന്ന് തോന്നിയെങ്കിലും ഇന്ന് അതേക്കുറിച്ച് ഓർക്കുമ്പോൾ എന്തുകൊണ്ടോ വിഷമം തോന്നുന്നില്ല. പെട്ടെന്ന് സ്വാധീനിക്കാൻ സാധിക്കുകയില്ലെന്ന ധാരണ സൃഷ്ടിക്കാനായിരിക്കണം അങ്ങനെ അവർ പെരുമാറിയത്.10 വർഷങ്ങൾക്ക് ശേഷം 1993ൽ ഞാൻ ചെന്നൈയിൽ എത്തി. ഇന്ത്യടുഡെയുടെ തമിഴ് എഡിഷന്‍റെ എഡിറ്ററായിട്ടായിരുന്നു വരവ്. ഏകദേശം 10 വർഷത്തേളം ഒരു കൂടിക്കാഴ്ചക്ക് അനുവാദം ചോദിച്ചുകൊണ്ട് താൻ ജയലളിതക്ക് നിരന്തരം എഴുതി. എന്നാൽ ഒരു തവണ പോലും  മറുപടി ലഭിച്ചില്ല.
അവരോട് സംസാരിച്ചില്ലെങ്കിൽ പോലും അവരെക്കുറിച്ച് എഴുതാൻ ഒരുപാടുണ്ടായിരുന്നു. വാഴ്ത്തിക്കൊണ്ടു വിമർശിച്ചുകൊണ്ടും ഒരുപാട് എഴുതാനുള്ള സ്ത്രീയായിരുന്നു അവർ. ഈ ദിവസങ്ങളിലെല്ലാം അവരെ വിമർശനാത്മകമായിത്തന്നെ ഞാൻ പിന്തുടരുന്നുണ്ടായിരുന്നു.കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് പെൻഗ്വിൻ എന്നോട് ജയയെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ ആവശ്യപ്പെട്ടത്. സത്യം പറഞ്ഞാൽ അവരെക്കുറിച്ച് എഴുതാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല.
നടികർ തിലകം എം.ജി.ആറിന്‍റെ അമ്മുവിൽ നിന്ന് തമിഴ്നാടിന്‍റെ അമ്മയായുള്ള ജയലളിതയുടെ പരിവർത്തനത്തെക്കുറിച്ച് എഴുതാൻ താൽപര്യമുണ്ടായിരുന്നു എങ്കിലും അവർ ഒരു അഭിമുഖത്തിന് പോലും അനുവാദം തരില്ലെന്ന് എനിക്ക് അറിയാമായിരുന്നു. താൻ ഒരു തുറന്ന പുസ്തകമാണെന്ന് ആവർത്തിച്ച് ആണയിടുമ്പോഴും അവർ ഒരു സമസ്യയായി തന്നെ തുടർന്നു. അവസാനം ഒരുപാട് കൂട്ടലുകളും കിഴിക്കലുകളും നടത്തിയ ശേഷം ഞാൻ അവരെക്കുറിച്ച് എഴുതാൻ തന്നെ തീരുമാനിച്ചു.രണ്ട് വർഷം കൊണ്ടാണ് ആ പുസ്തകം പൂർത്തിയാക്കിയത്. വെള്ളിത്തിരയിൽ നിന്നും രാഷ്ട്രീയ നേതാവായും തമിഴ്നാടിന്‍റെ അമ്മയായുമുള്ള അവരുടെ പരിവർത്തനത്തെക്കുറിച്ചുള്ള കഥയാണ് താൻ ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഈ പുസ്തകത്തെ ആത്മകഥ എന്നതിനേക്കാൾ ഛായാചിത്രം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം.
ജയയുടെ ശക്തിയെന്തെന്നും ന്യൂനതയെന്തെന്നും തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു ഞാൻ അവരെക്കുറിച്ച് എഴുതിയത്. ഒരു പുരുഷാധിപത്യ സമൂഹത്തിൽ ഒറ്റക്ക് പോരാടുകയും വിജയിക്കുകയും ചെയ്ത അസാമാന്യ ധൈര്യശാലിയായ സ്ത്രീയാണ് ജയലളിത. അവരില്ലായിരുന്നുവെങ്കിൽ തമിഴ്നാട് രാഷ്ട്രീയം ഇത്രയും വർണാഭമാകുമായിരുന്നില്ല -വാസന്തി പറയുന്നു.

Related News