Loading ...

Home Gulf

കുവൈറ്റ് അമീര്‍ ഇറാഖ് സന്ദര്‍ശിച്ചു

കുവൈറ്റ് : കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഇറാഖ് സന്ദര്‍ശിച്ചു . ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹും ബഗ്ദാദില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണയായി. കഴിഞ്ഞതെല്ലാം മറക്കാനും പുതിയ അധ്യായം തുറക്കാനും ഷെയ്ഖ് സബാഹിന്റെ സന്ദര്‍ശനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബര്‍ഹാം സാലിഹ് പറഞ്ഞു. അധിനിവേശത്തെ തുടര്‍ന്ന് ഇല്ലാതായ ബന്ധം പുനഃസ്ഥാപിക്കുന്നതിനും നല്ലനിലയില്‍ കൊണ്ടുപോകുന്നതിനും ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിന്റെ ഇടപെടല്‍ മൂ‍ലം സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ‌എസ് തീവ്രവാദത്തെ ഇല്ലാതാക്കിയതിന് ശേഷമുള്ള ഇറാഖിന്റെ പുനഃസൃഷ്ടിക്കായി സഹകരണം ശക്തിപ്പെടുത്താന്‍ കുവൈത്ത് സന്നദ്ധമായിട്ടുണ്ടെന്ന് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് പറഞ്ഞു. സ്ഥിരതയും സുരക്ഷയുമുള്ള ഇറാഖ് എന്നതാണ് കുവൈത്തിന്റെ താല്‍പര്യമെന്നും ഷെയ്ഖ് സബാഹ് പറഞ്ഞു. 7 വര്‍ഷത്തിന് ശേഷമാണ് കുവൈത്ത് അമീറിന്റെ ഇറാഖ് സന്ദര്‍ശനം. മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷ സാഹചര്യം കുവൈത്ത് അമീറിന്റെ ഇറാഖ് സന്ദര്‍ശനത്തിന്‍‌റെ പ്രാധാന്യം വര്‍ധിപ്പിക്കുകയും ചെയ്‌തു. കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജാറല്‍ അല്‍ സബാഹ്, ധനമന്ത്രി ഡോ.നായിഫ് അല്‍ ഹജ്‌റഫ്, വാണിജ്യ-വ്യവസായ മന്ത്രി ഖാലിദ് നാസര്‍ അല്‍ റൗദാന്‍, എണ്ണ, വൈദ്യുതി-ജലം മന്ത്രി ഡോ.ഖാലിദ് അല്‍ ഫാദില്‍ എന്നിവരാണ് കുവൈത്ത് സംഘത്തില്‍ ഉണ്ടായിരുന്നത്.

Related News