Loading ...

Home health

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ഭയക്കേണ്ടുന്ന ഒന്നാണോ?

സുജിത് കുമാര്‍

മുരിങ്ങയും പപ്പായയും ഉണങ്ങിപ്പോകുന്നത് മൊബൈല്‍ ടവറുകള്‍ കാരണമാണ്, വന്ധ്യതാ ക്ലിനിക്കുകള്‍ പെരുകാന്‍ കാരണം മൊബൈല്‍ ഫോണുകളാണ്, വൈഫൈ റൗട്ടറുകള്‍ കിടപ്പുമുറിയില്‍ വച്ചാല്‍ ഗര്‍ഭം അലസാന്‍ സാദ്ധ്യതയുണ്ട്. എന്നു വേണ്ട ശാസ്ത്രത്തിന്റെ മേന്‍പൊടി ചേര്‍ത്ത് പ്രൊഫഷണല്‍ ആയി തയ്യാറാക്കുന്ന ലേഖനങ്ങളും വീഡിയോകളും വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെയും ഇന്റര്‍നെറ്റ് മെസഞ്ചറുകളിലൂടെയും റേഡിയേഷന്‍ ഭീതിയെ വളമാക്കി വളരെ വേഗം ഷെയര്‍ ചെയ്യപ്പെടുന്നു. പത്ത് പാരസെറ്റമോള്‍ ഗുളികകള് ഒരു എലിയ്ക്ക് കലക്കിക്കൊടുത്ത് എലി ചാകുമ്ബോള്‍ പാരസെറ്റമോള്‍ വിഷമാണെന്ന് സ്ഥാപിക്കപ്പെടുന്നതുപോലത്തെ പരീക്ഷണങ്ങളാണ് ഉദാഹരണങ്ങളായി കൊണ്ടാടപ്പെടുന്നത്. പലരും ഇതെല്ലാം ഒരു സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഷെയര്‍ ചെയ്യുകയും 'കലികാലം.. അല്ലാതെന്താ' എന്ന് കമന്റിട്ട് നെടുവീര്‍പ്പിടുകയും ചെയ്യുന്നു.

റേഡിയേഷന്‍ എന്ന പേര് ആണ് പലരിലും ഭീതിയുളവാക്കുന്നത് . റേഡിയേഷന്‍ എന്നത് ഊര്‍ജ്ജം പ്രസരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എന്നറിയുക. റേഡിയേഷന്‍ എന്ന പ്രതിഭാസം ഇല്ലെങ്കില്‍ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കില്ല. സൂര്യനില്‍ നിന്നും ചൂടും പ്രകാശവും ഭൂമിയിലേക്കെത്തുന്നത് റേഡിയേഷന്‍ മൂലമാണ്. ഈ റേഡിയേഷന്‍ എന്ന പ്രതിഭാസം ഉപയോഗപ്പെടുത്തിയാണ് എല്ലാ വാര്‍ത്താ വിനിമയ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇവിടെ റേഡിയേഷനുകള്‍ തന്നെ അടിസ്ഥാനപരമായി രണ്ടു തരം ഉണ്ട്. അയണൈസിംഗ് റേഡിയേഷനും നോണ്‍ അയണൈസിംഗ് റേഡിയേഷനും.


 
ഹൈസ്കൂള്‍ തലത്തിലെങ്കിലും ഫിസിക്സ് പഠിച്ചവര്‍ക്ക് അറിയാം വൈദ്യുത കാന്തിക തരംഗങ്ങള്‍ (electro magnetic waves) എല്ലാം ഒരുപോലെ അല്ലെന്നും. നമ്മുടെ പ്രകാശവും ഒരു വൈദ്യുത കാന്തിക തരംഗം ആണെന്നും. വൈദ്യുത കാന്തിക തരംഗങ്ങളെ അവയുടെ തരംഗ ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഈ ഓരോ വിഭാഗങ്ങളും അവയുടെ ഭൗതിക ഗുണങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. റേഡിയോ തരംഗങ്ങളും സൂര്യപ്രകാശവും അള്‍ട്രാ വയലറ്റ് കിരണങ്ങളും ഇന്‍ഫ്രാ റെഡും എല്ലാം വൈദ്യുത കാന്തിക തരംഗങ്ങളാണ്. ഇത്തരം വൈദ്യുത കാന്തിക തരംഗങ്ങളുടെ അടിസ്ഥാനപരമായ സ്വഭാവങ്ങളില്‍ പ്രമുഖമാണ് അവയില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജം. ഇവിടെ തരംഗ ദൈര്‍ഘ്യം കൂടുമ്ബോള്‍ ഊര്‍ജ്ജം കുറയുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആവൃത്തി (ഫ്രീക്വന്‍സി) കൂടിയ തരംഗങ്ങളില്‍ ഊര്‍ജ്ജവും കൂടുതല്‍ ആയിരിക്കും. വൈദ്യുത കാന്തിക സ്പെക്‌ട്രത്തിന്റെ ഇടത്തേ അറ്റത്തുള്ളതും 100 മെഗാ ഹെട്സില്‍ പ്രവര്‍ത്തിക്കുന്നതുമായ ഒരു എഫ് എം സ്റ്റേഷന്‍ പ്രസരിപ്പിക്കുന്ന തരംഗങ്ങളിലെ ഫോട്ടോണുകളുടെ ഊര്‍ജ്ജം 0.000000041357 ഇലക്‌ട്രോണ്‍ വോള്‍ട്ട് ആണെങ്കില്‍ ഏറ്റവും വലത്തേ അറ്റത്തുള്ള ഗാമാ വികിരണങ്ങളില്‍ ഇത് 100000000000 ഇലക്‌ട്രോണ്‍ വോള്‍ട്ട് മുതല്‍ 100000000000000 ഇലക്‌ട്രോണ്‍ വോള്‍ട്ട് വരെ ആണെന്ന് മനസ്സിലാക്കുന്നത് ഇലക്‌ട്രോ മാഗ്നെറ്റിക് സ്പെക്‌ട്രത്തിലെ ഇടത്തു നിന്നും വലത്തോട്ട് പോകുന്തോറുമുള്ള ഊര്‍ജ്ജ വ്യത്യാസത്തെക്കുറിച്ച്‌ ഒരു ഏകദേശ ധാരണയെങ്കിലും നല്‍കും. ഇതിനിടയിലുള്ള നമ്മുടെ പ്രകാശം 1.2 ഇലക്‌ട്രോണ്‍ വോള്‍ട്ട് ആണ്.

എക്സ് റേ , ഗാമാ തുടങ്ങിയ ഉയര്‍ന്ന ആവൃത്തിയുള്ള തരംഗങ്ങളില്‍ സ്വാഭാവികമായും ഊര്‍ജ്ജ നില വളരെ കൂടുതല്‍ ആയിരിക്കുമല്ലോ. ഇത്തരം തരംഗങ്ങളിലെ ശക്തമായ ഫോട്ടോണുകള്‍ക്ക് അവ പതിക്കുന്ന വസ്തുക്കളെ അയണീകരിക്കാന്‍ തക്ക ഊര്‍ജ്ജ നില ഉള്ളതായിരിക്കും. ഇത്തരം തരംഗങ്ങള്‍ ജൈവ കോശങ്ങളിലൂടെ കടന്നു പോകുമ്ബോഴും അവയ്ക്ക് സ്ഥായിയായ തകരാറുകള്‍ ഉണ്ടാക്കുവാന്‍ കഴിവുള്ളവയാണ്. ഇലക്‌ട്രോ മാഗ്നറ്റിക് സ്പെക്‌ട്രത്തില്‍ ദൃശ്യപ്രകാശത്തിനു വലതുവശത്ത് ഉള്ള ഉയര്‍ന്ന ആവൃത്തിയുള്ള തരംഗങ്ങള്‍ പൊതുവേ അയണൈസിംഗ് റേഡിയേഷന്‍സ് എന്ന വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നു. ഇവിടെ ദൃശ്യപ്രകാശം (385-750 THz) അയണൈസിംഗ് റേഡിയേഷന്‍ എന്ന വിഭാഗത്തില്‍ പെടുന്നില്ല എങ്കിലും ഉയര്‍ന്ന ആവൃത്തിയുള്ള അള്‍ട്രാ വയലറ്റ് തരംഗങ്ങള്‍ (750-950 THz) അയണൈസിംഗ് വിഭാഗത്തില്‍ പെടുന്നവയാണ്. അതായത് സൂര്യപ്രകാശത്തില്‍ തന്നെയുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ ജൈവ കോശങ്ങളെ നശിപ്പിക്കാന്‍ പര്യാപ്തമായവയാണ്. ദൃശ്യപ്രകാശത്തിന്റെ ഇടതുവശത്തുള്ളതും ഇന്‍ഫ്രാറെഡ് മുതല്‍ മുകളിലോട്ട് ആവൃത്തി കുറഞ്ഞതും ആയ തരംഗങ്ങളെ നോണ്‍ അയണൈസിംഗ് റേഡിയേഷന്‍സ് എന്നു വിളിക്കാം. സൗരോര്‍ജ്ജത്തിനു ചൂടു തരുന്ന ഭാഗം ഇന്‍ഫ്രാ റെഡ് തരംഗങ്ങള്‍ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 385 Thz മുതല്‍ 300 Ghz വരെയുള്ള തരംഗങ്ങളാണ് ഇന്‍ഫ്രാ റെഡ് തരംഗങ്ങള്‍ 1 Ghz മുതല്‍ 300 Ghz വരെയുള്ള തരംഗങ്ങളെ മൈക്രോ വേവ് തരംഗങ്ങള്‍ എന്ന് വിളിക്കുന്നു.
മൈക്രോവേവ് എന്ന പേര് നമുക്ക സുപരിചിതമാണ്. അതായത് മൈക്രോവേവ് ഓവനുകള്‍ പ്രവര്‍ത്തിക്കുന്ന അതേ തരംഗങ്ങള്‍ തന്നെ. മൊബൈല്‍ ഫോണുകള്‍, റഡാറുകള്‍, ഫൈഫൈ തുടങ്ങിയവയൊക്കെ ഈ വിഭാഗത്തില്‍ പെടുന്നവയാണ്. ഇന്‍ഫ്രാ റെഡ് മുതല്‍ മൈക്രോ‌വേവ് വരെയുള്ള തരംഗങ്ങള്‍ക്ക് അവ കടന്നു പോകുന്ന വസ്തുക്കളിലെ ജല തന്മാത്രകളെ കറക്കിപ്പിക്കാനുള്ള കഴിവുണ്ട്. ഇത്തരത്തില്‍ മൈക്രോവേവ് തരംഗങ്ങള്‍ അവ പതിക്കുന്ന വസ്തുക്കളിലെ ദ്രവ തന്മാത്രകളെ സ്വാധീനിച്ച്‌ പദാര്‍ത്ഥത്തെ ചൂടാക്കുന്നു.

മൈക്രോവേവ് ഓവനുകള്‍ ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സെല്ലുലാര്‍ ഫോണ്‍, ഫൈഫൈ തുടങ്ങിയവയെല്ലാം മൈക്രോവേവ് ഗണത്തില്‍ പെടുന്നതുകാരണം ഇവയ്ക്കെല്ലാം 'ഹീറ്റിംഗ് എഫക്റ്റ്' ഉണ്ട്. പക്ഷേ ഉയര്‍ന്ന ശക്തിയുള്ള തരംഗങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ അവ കടന്നു പോകുന്ന വസ്തുക്കളെ ചൂടാക്കാന്‍ കഴിയുകയുള്ളൂ. മൈക്രോവേവ് ഓവന്‍ പ്രവര്‍ത്തിക്കുന്നതും മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നതും ഒരേ ഫ്രീക്വന്‍സി ബാന്‍ഡില്‍ ആണെന്നതിനാല്‍ മൈക്രോവേവ് ഓവനുകളെപ്പോലെ മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ക്കും അവ ഏല്‍ക്കുന്ന വസ്തുക്കളെ ചൂടാക്കാന്‍ കഴിയില്ലേ എന്ന ഒരു സ്വാഭാവിക സംശയം ഉണ്ടായേക്കാം. ഇവിടെ രണ്ടിന്റെയും പവര്‍ ലെവലില്‍ ഉള്ള വ്യത്യാസം ശ്രദ്ധിക്കുക- മൈക്രോ വേവ് ഓവന്റെ പവര്‍ 700 വാട്ട് മുതല്‍ 1000 വാട്ട് വരെ ആണ് മാത്രവുമല്ല ഇത് ഏതാനും സെന്റീ മീറ്ററുകള്‍ക്ക് ഉള്ളില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഉറവിടത്തില്‍ നിന്നുള്ള ദൂരം കൂടുന്തോറും ആനുപാതികമായി ഊര്‍ജ്ജത്തിലും ഗണ്യമായ കുറവുണ്ടാകുന്നു. ഇനി മൊബൈല്‍ ടവറിന്റെ കാര്യം എടുക്കാം. ഒരു മൊബൈല്‍ ടവറിന്റെ പരമാവധി പ്രതി ചാനല്‍ പവര്‍ പവര്‍ 10 മുതല്‍ 15 വാട്ട് വരെയേ ഉണ്ടാകൂ മൊബൈല്‍ ഫോണിന്റേതാണെങ്കില്‍ 1 മുതല്‍ 2 വാട്ട് വരെ. ഇതില്‍ നിന്നും തന്നെ മൈക്രോ വേവ് ഓവന്‍, മൊബൈല്‍ ടവര്‍, മൊബൈല്‍ ഹാന്‍ഡ്സെറ്റ് എന്നിവയുടെ പവര്‍ ലെവലില്‍ ഉള്ള വ്യത്യാസം മനസ്സിലായിക്കാണുമെന്ന് കരുതുന്നു. ഒരു കാര്യം വിട്ടുപോയി ഭീകരന്മാരായ വൈഫൈ റൗട്ടറുകളുടെ പരമാവധി ഔട്പുട് വെറും 250 മില്ലി വാട്ട് ആണ് (സാധാരണഗതിയില്‍ 100 മുതല്‍ 150 മില്ലീവാട്ടെ ഉണ്ടാകാറുള്ളൂ അതായത് ഒരു മൊബൈല്‍ ഫോണിന്റെ പത്തില്‍ ഒന്നു പോലും പവര്‍ ഇല്ലെന്ന് അര്‍ത്ഥം). ഒരു മൊബൈല്‍ ടവര്‍ 500 വാട്ട് പവര്‍ ട്രാന്‍സ്മിറ്റ് ചെയ്ത് ( എന്ന് സങ്കല്‍പ്പിക്കുക) ആന്റിനയുടെ ഏതാനും സെന്റീമീറ്ററുകള്‍ മുന്നിലുള്ള ഒരു പോയന്റില്‍ ഫോക്കസ് ചെയ്യാന്‍ കഴിഞ്ഞാ ല്‍ ഒന്നോ രണ്ടോ മുട്ടയൊക്കെ പുഴുങ്ങി എടുക്കാന്‍ പറ്റിയെന്നു വരാം. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതിന്റെ നൂറിലൊന്ന് പവര്‍ പോലും മൊബൈല്‍ ടവറുകള്‍ക്ക് ഒരു പോയന്റിലേക്ക് ഫോക്കസ് ചെയ്യാനാകില്ല. എന്ന് മാത്രമല്ല ആന്റിനകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് തന്നെ തരംഗങ്ങള്‍ ഒരിടത്തേക്ക് മാത്രമായി ഫോക്കസ് ചെയ്യാതെ പരമാവധി ഇടങ്ങളിലേക്ക് വിസരിക്കത്തക്ക രീതിയില്‍ ആണ്‌. അപ്പോള്‍ സാധാരണ മൊബൈല്‍ ഫോണുകളുടേയും വൈഫൈ റൗട്ടറുകളുടേയും കാര്യം പറയേണ്ടതില്ലല്ലോ.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് മൊബൈല്‍ ഫോണുകളില്‍ SAR (Specific Absorption Rate) നിഷ്കര്‍ഷിച്ചിരിക്കുന്നത്? വെയിലത്ത് നിന്നാല്‍ ശരീരത്തിന്റെ ചൂട് കൂടാറില്ലേ? ശരീരം വിയര്‍പ്പിലൂടെയും മറ്റും ആ ചൂട് കുറച്ച്‌ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കുമെങ്കിലും തീര്‍ച്ചയായും ശരീരോഷ്മാവ് അല്പമെങ്കിലും കൂടാതിരിക്കില്ല. ഇത് മാത്രമല്ല സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ ത്വക്ക് ആഗിരണം ചെയ്യുന്നതായും അറിയുമല്ലോ. അതുപോലെത്തന്നെ ശരീര കലകള്‍ മറ്റ് വൈദ്യുത കാന്തിക തരംഗങ്ങളെയും ആഗിരണം ചെയ്യുന്നു. ഇത്തരത്തില്‍ ഏത് ഊര്‍ജ്ജവും ഒരു പരിധിയില്‍ കൂടുതല്‍ ആഗിരണം ചെയ്യുന്നത് ശരീര കലകള്‍ക്ക് ദോഷമുണ്ടാക്കിയേക്കാം. ഓര്‍മ്മിക്കുക ഇതിന് ക്യാന്‍സര്‍ ഉണ്ടാക്കുക എന്ന അര്‍ത്ഥം ഇല്ല. വൈദ്യുത കാന്തിക വികിരണങ്ങള്‍ കൂടുതല്‍ നേരം ഒരു പ്രത്യേക ഇടത്ത് പതിക്കുമ്ബോള്‍ അവിടത്തെ താപ നിലയില്‍ ചെറുതായ വര്‍ദ്ധനവ് ഉണ്ടായേക്കാം. ഇത് വികിരണത്തിന്റെ ശക്തി, ഫ്രീക്വന്‍സി, വികിരണമേല്‍ക്കുന്ന സമയം എന്നിവയ്ക്ക് നേര്‍ അനുപാതത്തില്‍ ആയിരിക്കും. ഈ ആഗിരണത്തോത് SAR എന്ന പേരില്‍ അറിയപ്പെടുന്നു. വാട്സ് പ്രതി കിലോഗ്രാം (Watts/Kg) ആണ് ഇതിന്റെ യൂണിറ്റ്. എല്ലാ രാജ്യങ്ങളും അതത് രാജ്യങ്ങളിലെ മൊബൈല്‍ ഫോണുകള്‍ക്കായി SAR പരിധി നിര്‍ണ്ണയിച്ചിട്ടൂണ്ട്. അമേരിക്കയില്‍ 1.6 വാട്സ് / കിലോഗ്രാം ആണെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ ഇത് 2 വാട്സ് / കിലോഗ്രാം ആണ്. ഇന്ത്യ അമേരിക്കന്‍ മാതൃക പിന്‍തുടര്‍ന്ന് 1.6 വാട്സ് / കിലോഗ്രാം ആയി എസ് എ ആര്‍ പരിധി നിര്‍ണ്ണയിച്ചിരിക്കുന്നു. ഒരു മൊബൈല്‍ ടവര്‍ ആന്റിനയുടെ തന്നെ നേരെ മുന്നില്‍ ഏതാനും മീറ്ററുകളുടെ വ്യത്യാസത്തില്‍ മണിക്കൂറുകള്‍ നിന്നാലും അതുപോലും FCC നിഷ്കര്‍ഷിക്കുന്ന പരിധിയുടെ നൂറില്‍ ഒരംശം പോലും എത്തുകയില്ല. ഉയര്‍ന്ന SAR ഉള്ള മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് ചെവി ചൂടാകുന്നു, തലവേദനിക്കുന്നു എന്നു തുടങ്ങി പല മിഥ്യാ ധാരണകളുമുണ്ട്. ഹെഡ് സെറ്റ് ഉപയോഗിക്കാതെ ഫോണ്‍ ചെവിയോട് ചേര്‍ത്ത് വച്ച്‌ ദീര്‍ഘ നേരം ഉപയോഗിക്കുമ്ബോള്‍ ഫോണിന്റെ ചൂട് ചെവിയിലേക്ക് എത്തുന്നതും വായുസഞ്ചാരം തടസ്സപ്പെടുന്നതുമാണ് ഇത്തരത്തില്‍ ചെവി ചൂടാകാനുള്ള കാരണമെന്നോര്‍ക്കുക അല്ലാതെ ഫോണിന്റെ റേഡിയേഷന്‍ തലയ്ക്കുള്ളിലേക്ക് കയറി തലയെ ചൂടാക്കുന്നതല്ല. അതിനാല്‍ ദീര്‍ഘ നേരം സംസാരിക്കുമ്ബോള്‍ ഹെഡ്സെറ്റ് ഉപയോഗിക്കുന്ന ശീലം ഇല്ലെങ്കില്‍ ഡിസ്പ്ലേയും ബാറ്ററിയും അധികം ചൂടാകാത്ത ഫോണ്‍ ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.


 
ലോകാരോഗ്യ സംഘടനയുടെ ഭാഗമായ International Agency for Research on Cancer മൊബൈല്‍ / വൈഫൈ റേഡിയേഷനുകളെ ക്യാന്‍സറിനു കാരണമായേക്കാമെന്ന് സംശയിക്കപ്പെടുന്ന കാര്‍സിനോജനിക് പട്ടികയില്‍ (2 B Table) പെടുത്തിയിട്ടുണ്ട് എന്ന വിവരത്തെ വളച്ചൊടിച്ചും ഞെരിച്ചൊടിച്ചും മൊബൈല്‍ ഫോണുകളെയും വയര്‍ലെസ് റൗട്ടറുകളെയും ഭീകര ജീവികളാക്കാന്‍ അന്താരാഷ്ട്ര ജേക്കബ് വടക്കഞ്ചേരിമാരും എത്തിനിക് ഹെല്‍ത് കോര്‍ട്ട് പോലെയുള്ള ഫേസ്ബുക്ക് പേജുകളും മത്സരിക്കുന്നു. IARC ക്യാന്‍സര്‍ കാരകങ്ങളായ പദാര്‍ത്ഥങ്ങളെ ക്യാന്‍സര്‍ ഉണ്ടാക്കാനുള്ള സാദ്ധ്യതകളുടെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ആ പട്ടിക ഒന്ന് പരിശോധിക്കാം.
Group 1 - Carcinogenic to humans (120 agents)
Group 2A - Probably carcinogenic to humans(81 agents)
Group 2B - Possibly carcinogenic to humans (294)
Group 3 - Not classifiable as to its carcinogenicity to humans (505)
Group 4 - Probably not carcinogenic to humans (1)
ഇതില്‍ ഗ്രൂപ്പ് 1 വിഭാഗത്തില്‍ പെടുന്ന പദാര്‍ത്ഥങ്ങള്‍ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ കൂടുതല്‍ സാദ്ധ്യതകള്‍ ഉള്ളതാണ്. എക്സറേ മുതല്‍ക്കുള്ള റേഡിയോ ആക്റ്റീവ് വികിരണങ്ങള്‍ , റേഡിയം , ആഴ്സനിക് തുടങ്ങിയ അപകടകരമായ പദാര്‍ത്ഥങ്ങള്‍ മുതല്‍ അറക്കപ്പൊടി, ഉണക്കമീന്‍, വാഹനങ്ങളുടെ പുക, ആസ്ബസ്റ്റോസ്, മിനറല്‍ ഓയില്‍,.. എന്നു തുടങ്ങി നിത്യ ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പല വസ്തുക്കളും ഗ്രൂപ്പ് 1 പട്ടികയില്‍ പെടുന്നു.

സൗരോര്‍ജ്ജവും (സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ ) ഈ പട്ടികയില്‍ ഉണ്ടെന്ന് ഓര്‍ക്കുക. അതായത് വെയിലു കൊണ്ടാല്‍ ക്യാന്‍സര്‍ വരും എന്ന് ചിലര്‍ക്ക് ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറഞ്ഞേക്കാം.
ഗ്രൂപ്പ് 2A യില്‍ ആകട്ടെ 65 ഡിഗ്രി സെന്റീഗ്രേഡിനു മുകളില്‍ ചൂടുള്ള പാനീയങ്ങള്‍ വരെ കാര്‍സിനോജനിക് ആണ്. ഒറ്റ ബുദ്ധിയിലൂടെ ഇത് മാത്രം ഉദാഹരിച്ച്‌ ചൂടുവെള്ളം കുടിച്ചാല്‍ ക്യാന്‍സര്‍ ഉണ്ടാകും എന്ന് പറഞ്ഞാല്‍ എങ്ങനെ ഇരിക്കും? ബിറ്റുമിന്‍ ഗ്രൂപ്പ് 2A കാര്‍സിനോജനിക് ആണ്. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ കാരകമായ പദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ ബിറ്റുമിന്‍ ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് ടാറിട്ട റോഡിലൂടെ സഞ്ചരിക്കുന്നത് ക്യാന്‍സര്‍ ഉണ്ടാക്കും എന്നൊരു സിദ്ധാന്തം ഇറക്കിയാല്‍ എങ്ങിനെയിരിക്കും?


 

ഇതും കഴിഞ്ഞാണ് ഗ്രൂപ്പ് 2 B വിഭാഗത്തില്‍ പെടുന്ന പദാര്‍ത്ഥങ്ങളും സംയുക്തങ്ങളും വികിരണങ്ങളുമെല്ലാം വരുന്നത്. അതായത് താരതമ്യേന വളരെ സാദ്ധ്യത കുറവുള്ളതും എന്നാല്‍ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ കഴിയാത്തതുമായ കാന്‍സര്‍ കാരക പദാര്‍ത്ഥങ്ങളുടെ ഒരു ലിസ്റ്റ്. ഈ പട്ടികയില്‍ 294 വസ്തുക്കളാണുള്ളത്. മൊബൈല്‍ ഫോണുളും വൈഫൈയുമെല്ലാം പ്രവര്‍ത്തിക്കുന്ന റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ ഈ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഒരൊറ്റ പട്ടികയില്‍ കടിച്ച്‌ തൂങ്ങി മൊബൈല്‍ ടവറുകളും വൈഫൈയുമാണ് ക്യാന്‍സര്‍ ഉണ്ടാക്കുന്നതെന്ന നെടുങ്കന്‍ ലേഖനങ്ങള്‍ ചമയ്ക്കുന്നവരും പ്രഭാഷണങ്ങള്‍ നടത്തുന്നവരും ബോധപൂര്‍വ്വം ഒരു കാര്യം വിട്ടുകളയുന്നു - ഇതേ പട്ടികയില്‍ പെട്രോളിയം ഉല്പന്നങ്ങള്‍ മുതല്‍ ടാല്‍കം പൗഡര്‍ വരെയും കറ്റാര്‍ വാഴ മുതല്‍ കാപ്പിപ്പൊടി വരെയുമുള്ള മിക്ക നിത്യോപയോഗ സാധനങ്ങളും ഉള്‍പ്പെടുന്നു. മാത്രവുമല്ല ഈ വസ്തുക്കളെല്ലാം ഏറിയും കുറഞ്ഞും ഒറ്റക്കും അല്ലാതെയും പല രൂപത്തില്‍ നമുക്ക് ചുറ്റും ഉണ്ട്. ചില പ്രതികൂല സാഹചര്യങ്ങളും നിര്‍ദ്ദിഷ്ട അളവിലും വളരെ കൂടുതലായി ദീര്‍ഘകാലത്തെ ഉപയോഗവുമെല്ലാം ഈ വസ്തുക്കല്‍ ക്യാന്‍സര്‍ കാരകങ്ങളായി പ്രവര്‍ത്തിക്കുവാനുള്ള സാദ്ധ്യതകള്‍ തള്ലിക്കളയാനാകില്ല. ഒരു ഉദാഹരണം പറയാം. എക്സറേ ക്യാന്‍സര്‍ കാരകമായതും അയണൈസിംഗ് റേഡിയേഷന്‍ വിഭാഗത്തില്‍ പെടുന്നതുമായ ഒരു വികിരണമാണ്. അതുകൊണ്ട് മാത്രം വല്ലപ്പോഴും ഒരു എക്സറേ എടുക്കുന്നത് ക്യാന്‍സര്‍ ഉണ്ടാക്കും എന്ന് അര്‍ത്ഥമില്ല എന്നു മാത്രവുമല്ല നിരുപദ്രവകരവുമാണെന്ന് ക്ലിനിക്കല്‍ ട്രയലുകള്‍ സൂചിപ്പിക്കുന്നു. പക്ഷേ ഒരു എക്സറേ ടെക്നീഷ്യന്റെ കാര്യം അതല്ല. ദിവസേന നൂറുകണക്കിന് എക്സറേകള്‍ എടുക്കുന്ന ഒരു ടെക്നീഷ്യന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. സൗരോര്‍ജ്ജത്തിലെ അള്‍ട്രാ വയലറ്റ് ക്യാന്‍സര്‍ കാരകമാണ്. സാധാരണ ഇടങ്ങളില്‍ ഇത് അത്ര മാരകമാകുന്നില്ല എങ്കിലും സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ശരീരത്തില്‍ നേരിട്ട് സൂര്യതാപം കൂടുതല്‍ നേരം ഏല്‍ക്കുന്നത് അപകടകരമാണ്. അതിനാല്‍ ഈ ക്യാന്‍സര്‍ കാരക പദാര്‍ത്ഥങ്ങളെല്ലാം ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രത്യേക അളവില്‍ കൂടുതല്‍ ആയാല്‍ മാത്രമേ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ കാരണമാവുകയുള്ളൂ. ഈ പട്ടികയിലെ ചില പദാര്‍ത്ഥങ്ങളുടെ കാര്യത്തിലാകട്ടെ ഇത്തരം സാഹചര്യങ്ങളും സാദ്ധ്യതകളും നഗരവീഥിയിലൂടെ കാറില്‍ സഞ്ചരിക്കുന്ന ഒരാളെ കരടി പിടിച്ച്‌ തിന്നുവാനുള്ള സാദ്ധ്യതകള്‍ക്ക് സമവുമാണ്.
വാല്‍ക്കഷ്ണം: മനുഷ്യരില്‍ ക്യാന്‍സര്‍ ഉണ്ടാക്കില്ലെന്ന് തറപ്പിച്ചു പറയുന്ന ഒരേ ഒരു വസ്തു കാപ്രോലാക്റ്റം (Caprolactam) മാത്രമാണ്. അതിനാല്‍ ക്യാന്‍സര്‍ പേടിയുള്ളവര്‍ക്ക് മൂന്നു നേരം കാപ്രോലാക്റ്റം കലക്കിക്കുടിക്കാം.


Courtesy: 24K

Related News