Loading ...

Home charity

ഏകാശ്രയം പോയി; ദുരിതക്കടലിൽ തനിച്ചായി ഈ അമ്മയും മകളും

തിരുവനന്തപുരം∙ മെഡിക്കൽ കോളജിലേക്കും മറ്റും രോഗികൾക്കു കൂട്ടു പോയിരുന്ന, അവർക്കായി രാപകൽ നോക്കാതെ കാത്തിരുന്ന ഒരു ഓട്ടോ ഡ്രൈവർ. എല്ലാവർക്കും സഹായവുമായി ഓടി നടന്നിട്ടും വിധി കരുണയുടെ ഒരിറ്റ് അയാളോട് കാട്ടിയില്ല, ആശുപത്രിയിൽ പോലും പോകാനാകാതെ, നിവർത്തിവച്ച ഭക്ഷണപ്പൊതിക്കു മുന്നിൽ കുഴഞ്ഞു വീണു മരിച്ച ആ ഡ്രൈവർ– മുടിയാക്കോട് കിണറ്റുവിള വീട്ടിൽ വി.എസ്.ഷിബു. ദുരന്തം ഇവിടെ തീർന്നില്ല, നിനച്ചിരിക്കാതെ ആ യുവാവ് മരണത്തിനു കീഴടങ്ങുമ്പോൾ തനിച്ചായ ഭാര്യ ബീനയും മകൾ ജ്യോതിലക്‌ഷമിയും രോഗബാധിതരായി സുമനസ്സുകളുടെ സഹായം തേടുകയാണ്. വയറ്റിനുള്ളിലെ മാരക മുഴയാണ് ബീനയെ തളർത്തുന്നതെങ്കിൽ, ഇനിയും തിരിച്ചറിയാത്ത ദുരിതരോഗമാണ് ജ്യോതിയുടെ പ്രശ്നം.ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഷിബുവിന്റെ മരണം. ജന്മനാ രോഗിയായ ഒൻപതാംക്ലാസ് വിദ്യാർഥി ജ്യോതിക്ക് ഇനിയും തലമുടി കിളിർത്തിട്ടില്ല. പനിയും തലവേദനയും ഉൾപ്പെടെ തുടരെ പ്രശ്നങ്ങൾ വേറെ. വിദഗ്ധ ചികിൽസ തേടണമെന്നു നാട്ടിലെ ആശുപത്രിയിൽ നിന്നു പറഞ്ഞെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു മൂലം കഴിഞ്ഞിട്ടില്ല. ശക്തമായ വേദനയെ തുടർന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ബീനയ്ക്കു വയറ്റിൽ മുഴ തിരിച്ചറിഞ്ഞത്. അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും ഹൈപ്പർ തൈറോയിഡ് നിയന്ത്രണ വിധേയമല്ലാത്തതിനാൽ തിയതി തീരുമാനിച്ചിട്ടില്ല. ആഴ്ച തോറുമുള്ള ഇഞ്ചക്ഷനും മറ്റു മരുന്നുകൾക്കും അടക്കം ലക്ഷകണക്കിനു രൂപ വേണമെന്നറിഞ്ഞതോടെ ആശുപത്രിയിൽ പോലും പോകാതായി !സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുകയാണ് ബീനയും മകളും. ദുരിത രോഗങ്ങൾക്കിടയിലും മകൾക്കു ഒരു നേരത്തെ ആഹാരമെങ്കിലും വാങ്ങി നൽകാൻ കഴിയുമെന്ന പ്രതീക്ഷയിൽ സാധിക്കുമ്പോഴെല്ലാം ബീന കൂലിവേലയ്ക്കു പോകുന്നു. കരുണാർദ്ര ഹൃദയങ്ങളുടെ ഇടപെടലുണ്ടെങ്കിൽ മകളെയെങ്കിലും സുരക്ഷിതയാക്കാമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ.

ബീനയുടെ പേരിൽ ചെറുന്നിയൂർ എസ്ബിടിയിൽ തുടങ്ങിയ അക്കൗണ്ട് നമ്പർ– 67332173707. ഐഎഫ്എഎസ്‌സി– SBTR0000347.വിലാസം:എസ്. ബീന.കിണറ്റുവിളവീട്മുടിയാക്കോട്ചെറുന്നിയൂർ പി.ഒ.വർക്കല– 695142ഫോൺ: 9539193605

Related News