Loading ...

Home charity

ചെന്നൈയില്‍ പാവങ്ങളെ സേവിച്ചിരുന്ന '10 രൂപ' ഡോക്ടറും കോവിഡ് മൂലം മരണമടഞ്ഞു

ചെന്നൈ: ബംഗലുരുവില്‍ കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന ചിക്കമുദവാദിയുടെ കോവിഡ് ഡോക്ടര്‍ മഞ്ജുനാഥ് കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെ ചെന്നൈയില്‍ പത്തുരൂപയ്ക്ക് ചികിത്സ നടത്തിയിരുന്ന 'ചെന്നൈയിലെ പാവങ്ങളുടെ ഡോക്ടറും' കോവിഡ് മൂലം മരണത്തിന് കീഴടങ്ങി. ചെന്നൈയില്‍ ഫീസായി പത്ത് രൂപ മാത്രം വാങ്ങിയിരുന്ന ഡോ. സി മോഹന്‍ റെഡ്ഡി (84) കോവിഡിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മരണമടഞ്ഞത്. ലോക്ക്ഡൗണില്‍ പോലും മോഹന്‍ റെഡ്ഡി ചികിത്സ നടത്തിയിരുന്നു. ജൂണ്‍ 25 നായിരുന്നു റെഡ്ഡിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സ്ഥലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ പെട്ടെന്ന് കുഴഞ്ഞ് വീഴുകയും മരണമടയുകയുമായിരുന്നു. ചെന്നൈയില്‍ പാവപ്പെട്ട രോഗികളെ ചികിത്സിച്ചിരുന്ന റെഡ്ഡി തീരെ പണമില്ലാത്തവര്‍ക്ക് സൗജന്യമായി വരെ മരുന്നുകള്‍ നല്‍കിയിരുന്നതായി 84 കാരന്‍ ഡോക്ടര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന നഴ്‌സും പറഞ്ഞു. വില്ലിവാക്കത്തെ പണമില്ലാത്താവരും സാധാരണക്കാരും ചേരി നിവാസികളുമെല്ലാം അദ്ദേഹത്തെ തേടി വരുമായിരുന്നു. പ്രദേശവാസികളെ ചികിത്സിക്കാനായി തുറന്ന 30 ബെഡ്ഡുകളുള്ള ചെറിയ ആശുപത്രി ഏതുസമയത്തും പ്രവര്‍ത്തിച്ചിരുന്നു. തന്നെ ആശ്രയിച്ചെത്തുന്ന ആരോടും അദ്ദേഹം ഇതുവരെ നോ പറഞ്ഞിരുന്നില്ല. ലോക്ക്ഡൗണ്‍ കാലത്ത് ബന്ധുക്കള്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും വന്നാല്‍ രോഗികളെ ആര് ചികിത്സിക്കുമെന്നയിരുന്നു അദ്ദേഹം ചോദിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. ഡോക്ടറിന്റെ മരണവാര്‍ത്ത വില്ലിവാക്കത്തും പരിസര പ്രദേശങ്ങളിലും പ്രത്യേകിച്ച്‌ ചേരിയിലും വലിയ ദു:ഖമാണ് ഉയര്‍ത്തിയിരിക്കുന്നത്. 1936 ല്‍ നെല്ലൂരില്‍ ജനിച്ച ഡോക്ടര്‍ റെഡ്ഡി ഗുഡൂരിലാണ് പ്രാഥമിക വിദ്യാഭ്യാസം ചെയ്തത്. കില്‍പ്പക് മെഡിക്കല്‍ കോളേജില്‍ നിന്നും വൈദ്യ ശാസ്ത്രത്തില്‍ ബിരുദം നേടി. റെയില്‍വേയില്‍ ജനറല്‍ പ്രാക്ടീഷ്യണറായി തുടങ്ങിയ അദ്ദേഹം പിന്നീട് വില്ലിവാക്കത്ത് നഴ്‌സിംഹോം തുറക്കുകയായിരുന്നു. ലോക്ഡൗണ്‍ കാലത്ത് പട്ടിണിയിലായിപോയ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാണ് ഇത്തവണ അദ്ദേഹം ജന്മദിനം ആഘോഷിച്ചത്. ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും മോസ്‌ക്കുകള്‍ക്കും പുറമേ അനാഥാലയങ്ങള്‍ക്കും അദ്ദേഹം സംഭാവനകള്‍ നല്‍കിയിരുന്നു. സ്‌കൂളുകള്‍ക്കും സംഘടനകള്‍ക്കുമെല്ലാം കയ്യയച്ച്‌ നല്‍കിയിരുന്ന അദ്ദേഹത്തിന്റെ പത്തു വര്‍ഷത്തെ സേവനത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ആദരിക്കുകയും ചെയ്തിരുന്നു. മൂന്ന് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ബംഗലുരുവില്‍ കോവിഡിനെതിരേ പോരാട്ടത്തില്‍ മുന്നില്‍ നിന്ന ഡോക്ടര്‍ മഞ്ജുനാഥ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.

Related News