Loading ...

Home Gulf

ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്: പള്ളികള്‍ തുറക്കും, രാത്രി വ്യപാര വിലക്ക് നീക്കി

മസ്കത്ത്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച്‌ ഒമാന്‍ സുപ്രീംകമ്മിറ്റി. പള്ളികള്‍ തുറക്കാനും രാത്രി വ്യാപാര വിലക്ക് നീക്കാനുമാണ് സുപ്രധാന തീരുമാനം.

നൂറുപേരെ മാത്രം പ്രവേശിപ്പിക്കുന്ന നിലയില്‍ അഞ്ചുനേരത്തെ നമസ്കാരങ്ങള്‍ക്ക് പള്ളി തുറക്കാം. എന്നാല്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് അനുമതിയില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പള്ളികളില്‍ വിശ്വാസികള്‍ എത്തേണ്ടത്.

എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ നാലുവരെ നിലവിലുള്ള വ്യപാര വിലക്ക് പിന്‍വലിച്ചിട്ടുമുണ്ട്. എന്നാല്‍ കടകള്‍, റസ്റ്ററന്‍റുകള്‍, കഫെകള്‍, കോംപ്ലക്സുകള്‍ എന്നിവിടങ്ങളില്‍ ആകെ ശേഷിയുടെ 50ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിയന്ത്രണം തുടരും. അതേസമയം 12വയസ്സില്‍ കുറഞ്ഞ കുട്ടികള്‍ക്ക് വ്യാപാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടാവില്ല.

പ്രദര്‍ശന കേന്ദ്രങ്ങള്‍, വിവാഹ ഹാളുകള്‍, ആള്‍കൂട്ടങ്ങള്‍ക്ക് കാരണമാകുന്ന കച്ചവട സ്ഥാപനങ്ങള്‍ എന്നിവക്ക് തുറക്കാം. എന്നാല്‍ 30 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ് അനുമതി. എത്രവലിയ ഹാളാണെങ്കിലും 300ല്‍ കൂടുതല്‍ പ്രവേശിപ്പിക്കാന്‍ പാടില്ല.

മാസ്ക്, സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങള്‍ ചടങ്ങുകളില്‍ പാലിക്കപ്പെടുകയും വേണം. ഒമാനില്‍ താമസിച്ച്‌ അയല്‍ ജി.സി.സി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പൗരനമാര്‍ക്കും വിദേശികള്‍ക്കും കരമാര്‍ഗം രാജ്യത്തുനിന്ന് പുറത്തുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഈ ഇളവിന് തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് തെളിവ് ഹാജരാക്കണം. ഔട്ട്ഡോര്‍ കായിക പ്രവര്‍ത്തികള്‍ക്കും ജമ്മിനും പകുതി ആളുകളുമായി തുറന്നുപ്രവര്‍ത്തിക്കാം. അതിഥികള്‍ക്കും അഫിലിയേറ്റഡ് ക്ലബുകളിലെ അംഗങ്ങള്‍ക്കും ഹോട്ടലുകളിലെ സ്വിമ്മിങ് പൂളും ജിമ്മും മറ്റു സംവിധാനങ്ങളും ഉപയോഗിക്കാവുന്നതുമാണ്.

സ്വകാര്യ മേഖലയില്‍ മഹാമാരിയുടെ ആഘാതം വര്‍ധിക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് നടപടികളെന്നും മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന പക്ഷം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും സുപ്രീംകമ്മിറ്റി അഭിപ്രായപ്പെട്ടു. അതിനാല്‍ എല്ലാ നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവുത്താന്‍ കച്ചവട സ്ഥാപനങ്ങളുടെ ഉടമകള്‍ ശ്രദ്ധിക്കണം.

മഹാമാരിയുടെ വ്യാപനം കൃത്യമായി നിരീക്ഷിച്ചുവരുന്നുണ്ടെന്നും സാഹചര്യം പ്രതികൂലമായാല്‍ വീണ്ടും വ്യാപാരനിയന്ത്രണവും സഞ്ചാര വിലക്കും പരിഗണിക്കുമെന്നും സുപ്രീംകമ്മിറ്റി വ്യക്തമാക്കി.

Related News