Loading ...

Home health

നിയന്ത്രണങ്ങള്‍ പാലിച്ച്‌ ഓണാഘോഷം; പൊതുസ്ഥലങ്ങളില്‍ സദ്യയും പരിപാടികളും പാടില്ല

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പ് വരുത്തണം. മുന്‍ ആഘോഷങ്ങള്‍ക്ക് നിഷ്കര്‍ഷിച്ചതുപോലെ പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ പാടില്ല. പൊതു സ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ച്‌ ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം.ഹോട്ടലുകള്‍ രാത്രി 9 വരെ തുറന്നു പ്രവര്‍ത്തിക്കാം. അടഞ്ഞുകിടക്കുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും അണുമുക്തമാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ തുറക്കാനുള്ള അനുമതി നല്‍കും. ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്തു നിന്ന് ധാരാളം പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കണം. കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കി. ഓണമായതിനാല്‍ ധാരാളംപേര്‍ പുറത്തുനിന്ന് വരും. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും പരിശോധന നടത്താനും ആരോഗ്യവകുപ്പ് തയാറാകണം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ആരംഭിക്കും. കോവിഡ് ബ്രിഗേഡ് സ്പെഷല്‍ ടീമിനെ ജയിലില്‍ നിയോഗിക്കും. 65 വയസ്സ് കഴിഞ്ഞ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാന്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയെയും ജയില്‍ ഡിജിപിയെയും ചുമതലപ്പെടുത്തി. ജയിലുകളില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണിത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനു മുമ്ബ് കോവിഡ് ടെസ്റ്റ് നടത്തണമെന്ന ചില ജില്ലകളിലെ നിബന്ധന ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ.ജയതിലക്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related News