Loading ...

Home Gulf

കൊറോണ: കോടികളുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യമായി സൗദിയില്‍ നിന്നും വുഹാനിലേക്ക്; സൗദിയിലെത്തുന്നവര്‍ ശരിയായ വിവരം വെളിപ്പെടുത്തിയില്ലെങ്കില്‍ കനത്ത പിഴ

റിയാദ്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലേക്ക് സൗദി അറേബ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യമായി എത്തിച്ചു. റിയാദ് ആസ്ഥാനമായ കിങ് സല്‍മാന്‍ സെന്‍റര്‍ ഫോര്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്‍ററാണ് ആദ്യഘട്ടമായി കോടികള്‍ വിലവരുന്ന ഉപകരണങ്ങള്‍ എത്തിച്ചത്. 60 അള്‍ട്രാ സൗണ്ട് മെഷീനുകള്‍, 30 വെന്‍റിലേറ്ററുകള്‍, 89 കാര്‍ഡിയാക് ട്രോമ ഉപകരണങ്ങള്‍, രോഗികളുടെ ശരീരത്തിലേക്ക് മരുന്നും ഭക്ഷണവുമെത്തിക്കുന്ന 200 ഇന്‍ഫ്യൂഷന്‍ പമ്ബുകള്‍, 277 നിരീക്ഷണ ഉപകരണങ്ങള്‍, 500 അടിസ്ഥാന ശ്വസന ഉപകരണങ്ങള്‍, മൂന്ന് ഡയാലിസിസ് മെഷീനുകള്‍ എന്നിവയാണ് ആദ്യഘട്ട സഹായത്തിലുള്ളത്. ഇതെല്ലാം വുഹാനില്‍ എത്തിച്ചിട്ടുണ്ട്. ചൈനയ്ക്ക് സഹായം നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ വുഹാനിലെത്തിച്ചത്. അതേസമയം, കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സൗദിയിലേക്ക് വരുന്നവര്‍ ശരിയായ ആരോഗ്യ വിവരം വെളിപ്പെടുത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വീഴ്ച വരുത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ വരെ പിഴചുമത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ സൗദിയില്‍ 20 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയിലേക്ക് വരുന്ന വിദേശികളും മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരിച്ചെത്തുന്ന സ്വദേശികളും വിമാനത്താവളങ്ങളിലും മറ്റു പ്രവേശന കവാടങ്ങളിലും ശരിയായ ആരോഗ്യ വിവരം വെളിപ്പെടുത്തണമെന്നാണ് ഉത്തരവ്. നേരത്തെ സന്ദര്‍ശിച്ച രാജ്യങ്ങള്‍, രോഗ ലക്ഷണങ്ങളോ മറ്റു രോഗങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതെല്ലാം നിര്‍ബന്ധമായും വെളിപ്പെടുത്തണം. ഇല്ലെങ്കില്‍ അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അറിയിപ്പിലുണ്ട്. രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്തെ പതിമൂന്ന് വിഭാഗങ്ങളില്‍പ്പെട്ട സ്ഥാപനങ്ങളില്‍ മുനിസിപ്പാലിറ്റി പരിശോധന തുടങ്ങിയിട്ടുണ്ട്. ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍, ലോണ്‍ട്രികള്‍, കോഫി ഷോപ്പ്, ബേക്കറി, ഷോപ്പിംഗ് മാളുകള്‍, മത്സ്യവും മാംസവും വില്‍ക്കുന്ന കടകള്‍, വളര്‍ത്തു പക്ഷികളെ വില്‍ക്കുന്ന കടകള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന. രോഗബാധിതരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് പൊതു ഇടങ്ങളിലെ പരിശോധന ശക്തമാക്കുന്നത്.

Related News