Loading ...

Home National

ദേശീയ പൗരത്വ രജിസ്റ്റര്‍; ആസാമിലും വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷ

ദിസ്പൂര്‍: ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ആസാമിലും വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന ആസാം ജില്ലകളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നുണ്ടോ എന്ന് മിസോറാം, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് നിയമ സഹായം നല്‍കുമെന്ന് ഇന്നലെ കേന്ദ്ര വിദേശ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അപ്പീല്‍ നല്‍കാന്‍ ആയിരം ട്രൈബ്യൂണല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച പ്രസിദ്ധീകരിച്ച പൗരത്വ രജിസ്റ്റര്‍ പ്രകാരം ആസാമില്‍ നിന്ന് 19 ലക്ഷം പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. 3 കോടി 11 ലക്ഷം പേരാണ് ആസാമില്‍ ഇന്ത്യന്‍ പൗരന്മാര്‍. കഴിഞ്ഞ വര്‍ഷമാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യരൂപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം പേരാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനഃപരിശോധിച്ച്‌ തയ്യാറാക്കിയ പുതിയ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. എന്‍ആര്‍സിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുമെന്നും ഇവരെ ഉടന്‍ തന്നെ വിദേശികളായി കണക്കാക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Related News