Loading ...

Home National

മോദിക്ക് ക്ലീന്‍ ചിറ്റ്: തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത; ഒഴിവാക്കാമായിരുന്ന വിവാദമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷാപാതപരമായ നിലപാടെടുത്തുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ. കമ്മീഷന്‍ നടപടിയില്‍ അദ്ദേഹം വിയോജിപ്പ് കടുപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും എതിരായ പെരുമാറ്റ ചട്ട ലംഘന പരാതികളില്‍ ഏകപക്ഷീയമായാണ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്ന് അശോക് ലവാസ കുറ്റപ്പെടുത്തി. തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടര്‍ന്നുള്ള യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലവാസ. പെരുമാറ്റ ചട്ട ലംഘന പരാതികള്‍ പരിഗണിക്കുന്ന ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ അടങ്ങുന്ന മൂന്ന് അംഗ സമിതിയിലെ അംഗമാണ് ലവാസ. മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതികളില്‍ ക്ലീന്‍ ചിറ്റ് നല്‍കുന്നതില്‍ ലവാസയ്ക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. യോഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അന്തിമ ഉത്തരവില്‍ അത് ഉണ്ടായിരുന്നില്ല. തന്റെ വിയോജിപ്പ് രേഖപ്പെടുത്താതെയാണ് അന്തിമ ഉത്തരവ് പുറപ്പെടുവ്വിച്ചതെന്നും ലവാസ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തിരഞ്ഞെടുത്തതെന്ന മോദിയുടെ പരാമര്‍ശത്തിലും പുല്‍വാമയ്ക്ക് തിരിച്ചടി നല്‍കിയവര്‍ക്ക് വോട്ട് നല്‍കണമെന്ന പ്രസ്താവനയിലുമാണ് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്. അതേസമയം, മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടിയില്‍ വിശദീകരണവുമായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രംഗത്തെത്തി. അശോക് ലവാസയുമായി ബന്ധപ്പെട്ടുണ്ടായത് ഒഴിവാക്കാമായിരുന്ന വിവാദമായിരുന്നെന്നെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.

Related News