Loading ...

Home Business

അസംസ്‌കൃത എണ്ണവില താഴുന്നു; എന്നിട്ടും ഇന്ധനവില ഉയര്‍ന്നുതന്നെ

കൊച്ചി: അസംസ്കൃത എണ്ണവില അഞ്ച് വര്‍ഷം മുന്‍പത്തെ വിലയേക്കാള്‍ 30 ശതമാനം കുറഞ്ഞുനില്‍ക്കുമ്ബോഴും രാജ്യത്ത് ഇന്ധനവില മുകളിലോട്ട് തന്നെ കുതിക്കുന്നു. നിലവില്‍ ക്രൂഡ് ഓയില്‍ ബാരലിന് 5388 രൂപയ്ക്കാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. നാല് വര്‍ഷം മുന്‍പ് 2014 ഒക്ടോബറിലും ഇതേ വിലയായിരുന്നു. അന്ന് പെട്രോളിന് കൊച്ചിയിലെ വില 70.76, ഇന്ന് വില 81.19!

കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 81 രൂപ കടന്നത് ഇന്നാണ്. 81.19 രൂപയാണ് ഇന്നത്തെ വില. ലിറ്ററിന് 32 പൈസയാണ് ഇന്നു വര്‍ദ്ധിച്ചത്. ഡീസല്‍ വില 75 കടന്നു. കൊച്ചി നഗരപരിധിക്കു പുറത്ത് പെട്രോള്‍ വില 82 രൂപയ്ക്കു മുകളിലെത്തി. ഡീസല്‍ വില 76 രൂപയും കടന്നു. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 82.28 രൂപയാണ് ഇന്നത്തെ വില. ഡീസലിന് നഗരത്തിനുള്ളില്‍ 76.06 രൂപയാണു വില. കോഴിക്കോട് നഗരത്തിലും പെട്രോള്‍ വില ലിറ്ററിന് 82 രൂപയിലെത്തി. 75.78 രൂപയാണു ഡീസല്‍ വില.

2013-14 കാലത്താണ് അസംസ്‌കൃത എണ്ണയ്ക്ക് എക്കാലത്തെയും ഉയര്‍ന്ന വില നല്‍കേണ്ടി വന്നത്. എന്നാല്‍ ഇന്ന് വില അന്നത്തെക്കാള്‍ 2000 രൂപയോളം കുറഞ്ഞു. പക്ഷെ പെട്രോള്‍ വില രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പൊതുമേഖല എണ്ണക്കമ്ബനികളുടെ വരുമാനത്തിലും ലാഭത്തിലും വലിയ കുതിപ്പാണ് ഉണ്ടാവുന്നത്.

ഇന്ത്യന്‍ ഒായില്‍ കോര്‍പ്പറേഷന്റെ ലാഭം കഴിഞ്ഞ നാല് വര്‍ഷവും ഉയര്‍ന്ന് തന്നെ നിന്നു. കോര്‍പ്പറേഷന്റെ നാലുവര്‍ഷത്തെ മൊത്തം അറ്റാദായം 56,125 കോടി രൂപയാണ്. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നാല് വര്‍ഷം കൊണ്ട് 18.24 ലക്ഷം കോടി രൂപ വരുമാനം നേടാനായി. നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് 2014 നവംബറിനും 2016 ജനുവരിക്കുമിടയില്‍ പെട്രോളിന് 12 രൂപയും ഡീസലിന് 13.77 രൂപയും വര്‍ദ്ധിപ്പിച്ചു. 2018 ജൂണ്‍ ഒന്ന് മുതല്‍ വില്‍പ്പന നികുതി തീരുവ അല്‍പ്പം കുറച്ചത് മാത്രമാണ് ആശ്വാസം.

2014 ഒക്ടോബറില്‍ 5650.3 രൂപയ്ക്കാണ് അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. അന്ന് രൂപ-ഡോളര്‍ വിനിമയ മൂല്യം 61.40 രൂപയായിരുന്നു. ഈ ഘട്ടത്തിലാണ് പെട്രോളിന് കൊച്ചിയില്‍ 70.76 രൂപ വിലയുണ്ടായിരുന്നത്. 2018 സെപ്റ്റംബറില്‍ അസംസ്കൃത എണ്ണ വില 5388 ആയി കുറഞ്ഞു. എന്നാല്‍ പെട്രോള്‍ വില ഞായറാഴ്ച 80.79 ഉം ഇന്ന് 81.10 വുമാണ്.

Related News