Loading ...

Home National

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ചമെന്റ് : കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ടപതിയുടെ ഉത്തരവിനെതിരെ രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.രാജ്യസഭാ എംപിമാരായ പ്രതാപ് സിങ് ബജ്വ, അമീ ഹര്‍ഷാദ്രി യജ്‌നിക് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഉപരാഷ്ട്രപതി പ്രമേയം തളളിയത് ഏകപക്ഷീയമായാണെന്നും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജഡ്ജിമാര്‍ അടങ്ങുന്ന സമിതി വേണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു നോട്ടീസ് തള്ളിയത്.ചീഫ് ജസ്റ്റിസിനെതിരായി ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടിയിരുന്നു. ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയ ശേഷം നോട്ടീസിനെക്കുറിച്ച്‌ എംപിമാര്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്. പ്രധാനമായും ഈ രണ്ട് കാരണങ്ങളാണ് പ്രമേയം തള്ളുന്നതിന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴ് പ്രതിപക്ഷപാര്‍ട്ടികളിലെ 71 അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസാണ് രാജ്യസഭാധ്യക്ഷന്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് നല്‍കിയിരുന്നത്. കോണ്‍ഗ്രസ്, എന്‍.സി.പി., സി.പി.ഐ., സി.പി.എം., സമാജ് വാദി പാര്‍ട്ടി (എസ്.പി.), ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി.), മുസ്ലിംലീഗ് പാര്‍ട്ടികളിലെ രാജ്യസഭാംഗങ്ങളാണ് പ്രമേയത്തെ പിന്തുണച്ച്‌ നോട്ടീസില്‍ ഒപ്പിട്ടത്. തുടക്കത്തില്‍ പിന്തുണച്ചിരുന്ന ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി. പാര്‍ട്ടികളില്‍പ്പെട്ടവര്‍ പ്രമേയത്തില്‍ ഒപ്പിട്ടിരുന്നില്ല.

Related News