Loading ...

Home National

പഞ്ചാബ് ഇലക്ഷന്‍;പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഇന്ന് വൈകിട്ട് 6ന് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കും. പൊതു യോഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും അവസാനിപ്പിക്കണമെന്നും ഇനി അവശേഷിക്കുന്ന 2 ദിവസം വീടുതോറുമുള്ള നിശബ്ദ പ്രചാരണം മാത്രമേ നടത്താന്‍ പാടുള്ളൂ എന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പുള്ള സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്നതായ പ്രവര്‍ത്തികള്‍ ഉണ്ടാകരുതെന്ന് കമ്മിഷന്‍ വ്യക്തമാക്കി. കമ്മ്യൂണിറ്റി സെന്ററുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍ തുടങ്ങിയവ പരിശോധിക്കണം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്ത് നിന്നുള്ളവരെയും വോട്ടര്‍മാരല്ലാത്തവരെയും മാറ്റാന്‍ പഞ്ചാബ് പൊാലീസിനും കേന്ദ്ര അര്‍ദ്ധ സൈനിക സേനാംഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 117 നിയോജക മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. സംസ്ഥാനത്തിന്റെ 23 ജില്ലകളിലെ ക്രമസമാധാനപാലനം, സ്ഥാനാര്‍ത്ഥികള്‍ ചെലവാക്കുന്ന തുക, പൊതു ആവശ്യങ്ങള്‍ എന്നിവ പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. രാഷ്ട്രീയ നേതാക്കള്‍ അവരുടെ പാര്‍ട്ടി ഓഫീസിലേക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച സ്ഥലങ്ങളിലും മാത്രമേ സഞ്ചരിക്കാന്‍ പാടുളളൂ. പോളിംഗ് ദിവസം വോട്ടര്‍മാരോട് മണ്ഡലത്തില്‍ തുടരാനും ഇ.സി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷമാണ് പ്രബല്യത്തില്‍ വരുക. ടെലിവിഷന്‍ ചാനലുകള്‍, റേഡിയോ, പത്രങ്ങള്‍ എന്നിവയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് പ്രധാന വിലക്ക്. ക്രമസമാധാനം നിലനിത്താന്‍ ബിഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപി എന്നിവയുള്‍പ്പെടെയുള്ള കേന്ദ്ര സേനകളെ നിയോഗിച്ചിട്ടുണ്ട്.

‘വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പുള്ള സമയത്ത് സ്ഥാനാര്‍ത്ഥികളെ കുറിച്ചോ രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചോ സംസാരിക്കുന്നത് അനുവദിക്കില്ല. ഇത് വോട്ടര്‍മാരെ സ്വാധീനിക്കും.’ ഇസി ഓഫീസര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്‍കൂര്‍ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത പരസ്യങ്ങള്‍ നാളെയും മറ്റന്നാളും പ്രസിദ്ധീകരിക്കരുത്. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വിലക്കുണ്ട്.

Related News