Loading ...

Home Education

ഗേറ്റ് പരീക്ഷ മാറ്റിവെക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഗേറ്റ് പരീക്ഷ മാറ്റിവെക്കാനാവില്ലെന്ന് സുപ്രീംകോടതി. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റണമെന്ന ആവശ്യമാണ് സുപ്രീംകോടതി നിരാകരിച്ചത്.പരീക്ഷ വൈകുന്നത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടും അനിശ്ചിതാവസ്ഥയും ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

എന്‍ജീനിയറിങ് പ്രവേശനത്തിനുള്ള പ്രാഥമിക പരീക്ഷയാണ് ഗേറ്റ്. ഈ മാസം അഞ്ച്, ആറ്, 12, 13 തീയതികളിലായി പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനെതിരെ പരീക്ഷക്ക് അപേക്ഷിച്ച 11 പേരാണ് സുപ്രീംകോടതിയെ സമീപിച്ചത്.കോവിഡ് മൂന്നാം തരംഗം രാജ്യത്ത് തീവ്രമായി തുടരുകയാണെന്നും ഏപ്രില്‍ വരെ ഇത് നിലനില്‍ക്കാനാണ് സാധ്യതയെന്നും ഹരജിയില്‍ പറയുന്നു. കോവിഡ് രൂക്ഷമായിരിക്കുന്ന സമയത്ത് പരീക്ഷ നടത്താന്‍ അനുവദിക്കരുതെന്നും പരീക്ഷയെഴുതിയാല്‍ വിദ്യാര്‍ഥികള്‍ക്കും രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ പറയുന്നു.

എന്നാല്‍, പരീക്ഷയെന്നത് സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണെന്നും ഇതില്‍ ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഹരജിക്കാരെ അറിയിച്ചു. ഇതില്‍ കോടതി ഇടപ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അത് അനിശ്ചിതാവസ്ഥയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തില്‍ എല്ലാം തുറന്നുവെച്ചിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് ഗേറ്റ് പരീക്ഷ എഴുതുന്നത്. ഇതില്‍ 20,000 പേര്‍ മാത്രമാണ് പരീക്ഷ മാറ്റുന്നതിനായുള്ള ഓണ്‍ലൈന്‍ പരാതിയില്‍ ഒപ്പുവെച്ചിരിക്കുന്നതെന്നും കോടതി ​ചൂണ്ടിക്കാട്ടി.

Related News