Loading ...

Home National

സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ തത്സമയം നമ്പര്‍ ബ്ലോക്കാവും; പുതിയ നീക്കവുമായി കേന്ദ്രം


ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങളില്‍ ചെയ്യുന്നവരുടെ ഫോണ്‍ നമ്ബറുകള്‍ തത്സമയം ബ്ലോക്ക് ചെയ്യാനുള്ള സാധ്യത തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. രാജ്യത്തുടനീളമുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ ഡാറ്റാബേസ് ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും കേന്ദ്രം ആലോചിക്കുന്നുണ്ട്.

ഡാറ്റാബേസ് ഉപയോഗിച്ച്‌ പെട്ടെന്നുതന്നെ കുറ്റവാളികളെ പിന്തുടരാനും കണ്ടെത്താനും സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രിയുടേയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഡിജിപി - ഐജിപി യോഗത്തിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ഉപയോഗിച്ച ഫോണിന്റെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി, ബാങ്ക് കെവൈസി, പണമിടപാട് ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയും ബ്ലോക്ക് ചെയ്യാനുള്ള സാധ്യതകളാണ് കേന്ദ്രം തേടിയിരിക്കുന്നത്.

രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തുന്നത്. 2020ല്‍ മാത്രം രാജ്യത്ത് 50,035 സൈബര്‍ കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 2019-ലേതിനേക്കാള്‍ 11.8 ശതമാനം വര്‍ധനവാണ് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നിലവിലുള്ള ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും രാജ്യത്തെ ഏത് വ്യക്തികള്‍ക്ക് വേണമെങ്കിലും നേരിട്ട് പരാതികള്‍ അറിയിക്കാന്‍ സാധിക്കുന്ന രീതിയിലാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.


Related News