Loading ...

Home National

ഉത്തര്‍പ്രദേശിൽ പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ വിളിച്ചുവരുത്തി 17 വിദ്യാര്‍ഥിനികളെ അധ്യാപകനും സ്കൂള്‍ ഉടമയും ചേര്‍ന്നു പീഡിപ്പിച്ചു

പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ പത്താം ക്ലാസിലെ 17 പെണ്‍കുട്ടികളെ സ്കൂള്‍ ഉടമയും അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചു.ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നവംബര്‍ 17നാണ് സംഭവം. പൂര്‍കാഴി പ്രദേശത്തെ സ്വകാര്യ സ്‌കൂളില്‍ വച്ചാണ് പീഡനം നടന്നത്.

പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെന്ന് വിശ്വസിപ്പിച്ച്‌ പെണ്‍കുട്ടികളോട് രാത്രി സ്കൂളില്‍ തങ്ങാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്കൂളില്‍ തങ്ങിയ കുട്ടികളെ അധ്യാപകന്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതരാക്കിയശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിറ്റേദിവസമാണ് പെണ്‍കുട്ടികള്‍ വീട്ടിലെത്തിയത്. എന്താണ് സംഭവിച്ചതെന്ന് ആരോടും പറയരുതെന്നും പുറത്തു പറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൊല്ലുമെന്നും പെണ്‍കുട്ടികളെ അധ്യാപകന്‍ ഭീഷണിപ്പെടുത്തി. ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികള്‍.

ഇരകളില്‍ രണ്ടുപേരുടെ രക്ഷിതാക്കള്‍ പൂര്‍കഴി എം.എല്‍.എ പ്രമോദ് ഉത്വാളിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് അഭിഷേക് യാദവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതിനു മുന്‍പ് പലതവണ കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. സംഭവത്തില്‍ സ്കൂള്‍ ഉടമക്കും അധ്യാപകനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

കേസില്‍ വീഴ്ച വരുത്തിയതിന് പൂര്‍കഴി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് കുമാര്‍ സിംഗിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കേസില്‍ നടപടിയെടുക്കുന്നതില്‍ കാലതാമസം വരുത്തിയതിനാണ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Related News