Loading ...

Home National

ബാബരി മസ്ജിദ് തകര്‍ത്തതിന്‍റെ വാര്‍ഷികം; മഥുരയില്‍ കനത്ത സുരക്ഷ

ഹിന്ദുത്വ തീവ്രവാദികള്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്‍റെ 29ാം വാര്‍ഷികമായ ഡിസംബര്‍ ആറിന് പുതിയ തകര്‍ക്കല്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘ്പരിവാര്‍ സംഘടനകള്‍.മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദാണ് ഇക്കുറി അവര്‍ ഉന്നമിട്ടിരിക്കുന്നത്.

ബാബരി മസ്ജിദ് തകര്‍ത്ത ദിവസം പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കും എന്നാണ് തീവ്രവാദികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബാബരി മസ്ജിദില്‍ രാമജന്‍മ ഭൂമി പ്രശ്നം ഉയര്‍ത്തിയവര്‍ ഇവിടെ കൃഷ്ണ ജന്‍മഭൂമി പ്രശ്നംആണ് ഉയര്‍ത്തിക്കാട്ടുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ ശ്രീകൃഷ്ണ ജന്മസ്ഥാന്‍ ആണെന്നാണ് ഹിന്ദുത്വ തീവ്രവാദികള്‍ ആരോപിക്കുന്നത്.

ഡിസംബര്‍ ആറിന് അടുത്തുള്ള ഷാഹി ഈദ്ഗാ പള്ളിയില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഏതാനും വലതുപക്ഷ ഗ്രൂപ്പുകള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലുള്ള പ്രാദേശിക ഭരണകൂടം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

മഥുരയിലെ നിവാസികള്‍ തിങ്കളാഴ്ച രാവിലെ ഉണര്‍ന്നത് തങ്ങളുടെ നഗരം ഒരു കോട്ടക്ക് സമാനമായ സുരക്ഷയാല്‍ വലയം ചെയ്യപ്പെട്ടത് കണ്ടുകൊണ്ടാണ്. രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കത്തിന്‍റെ ആസ്ഥാനമായ അയോധ്യയില്‍ നിന്ന് വ്യത്യസ്തമായി, മഥുര നിരവധി പതിറ്റാണ്ടുകളായി സൗഹാര്‍ദത്തിന് ഒരു ഭീഷണിയും നേരിട്ടിട്ടില്ലാത്തതിനാല്‍ അഭൂതപൂര്‍വമായ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പള്ളിക്കുള്ളില്‍ ഹിന്ദു ആചാരങ്ങള്‍ നടത്തുമെന്ന ചില ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണി പ്രദേശത്തെ ശാന്തത തകര്‍ത്തു.

നഗരത്തിലെ ദേശീയ-സംസ്ഥാന പാതകളുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളിലും പൊലീസ് ബാരിക്കേഡുകള്‍ ഉണ്ട്. ക്ഷേത്ര-മസ്ജിദ് സമുച്ചയങ്ങള്‍ക്ക് പിന്നിലൂടെയുള്ള നാരോ ഗേജ് റെയില്‍വേ ട്രാക്ക് പോലും അടച്ചിട്ടിരിക്കുകയാണ്. മഥുര-വൃന്ദാവന്‍ ഇരട്ട നഗരങ്ങള്‍ക്കിടയിലുള്ള രണ്ട് തീര്‍ഥാടന ട്രെയിനുകള്‍ യാര്‍ഡുകളില്‍ തങ്ങും. ആളുകള്‍ കൂട്ടംകൂടുന്നതിനെതിരെ നിരോധനാജ്ഞ നിലവിലുണ്ട്.

Related News