Loading ...

Home Kerala

ദത്ത് വിവാദം; സർക്കാർ കൃത്യസമയത്ത് ഇടപെടൽ നടത്തിയെന്ന് ആരോഗ്യമന്ത്രി, വാദം തള്ളി അനുപമ

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ സമയോചിതമായ ഇടപെടൽ നടത്തിയില്ലെന്ന് അനുപമ. സർക്കാർ സമയോചിതമായി ഇടപെട്ടുവെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാദം തള്ളുന്നതായിരുന്നു അനുപമയുടെ മറുപടി. അനുപമയ്ക്ക് കുഞ്ഞിനെ ഉടൻ തിരികെ ലഭിക്കുമെന്ന ഉത്തരവിന് പിന്നാലെയാണ് വിഷയത്തിൽ സർക്കാർ കൃത്യസമയത്ത് ഇടപെടൽ നടത്തിയിരുന്നുവെന്നും നടപടികൾ ദ്രുതഗതിയിൽ മുന്നോട്ടു പോയെന്നും വ്യക്തമാക്കി ആരോഗ്യ മന്ത്രി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വാദം തള്ളികൊണ്ടുള്ള അനുപമയുടെ പ്രതികരണം.

മന്ത്രി വീണാ ജോർജിന്റെ പ്രതികരണം മുൻ വിധിയോടെയെന്ന് അനുപമ പ്രതികരിച്ചു. അന്വേഷണം പൂർത്തിയാക്കാതെ ദത്ത് നടപടികൾ നിയമപരമായി എന്ന് മന്ത്രിക്ക് എങ്ങനെ പറയാൻ സാധിക്കും. മുഖ്യമന്ത്രിയുടെ മൗനം ആരോപണവിധേയരെ സംരക്ഷിക്കാനാണെന്നും അനുപമ പ്രതികരിച്ചു. മതിയായ വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലാതെയാണ് ശിശുക്ഷേമ സമിതിയിലെ സൂപ്രണ്ടിന്റെ നിയമനമെന്നും അനുപമ ചൂണ്ടിക്കാട്ടി.

സർക്കാർ സമയോചിതമായി ഇടപെട്ടുവെന്ന് അംഗീകരിക്കാൻ കഴിയില്ല. ആദ്യം മുതൽ നിരവധി സർക്കാർ സ്ഥാപനങ്ങളിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്ന് പരാതി പരിഗണിക്കാൻ പോലും ആരും തയ്യാറായിരുന്നില്ല. മാധ്യമശ്രദ്ധയും സമരവും ആരംഭിച്ച ശേഷമാണ് സർക്കരിന്റെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടായതെന്നും അനുപമ പറഞ്ഞു.

അതേസമയം ഡിഎൻഎ പരിശോധന നടക്കുന്നത് വരെ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവാദിത്തം ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ്. അനുപമയുടെ കുഞ്ഞിനെ അഞ്ചുദിവസത്തിനുള്ളിൽ തിരിച്ചെത്തിക്കണമെന്നാണ് സിഡബ്ലിയുസി ശിശുക്ഷേമ വകുപ്പിന് നൽകിയ നിർദ്ദേശം. ബുധനാഴ്ച്ച രാത്രിയോടെയാണ് ഉത്തരവ് പുറത്തുവന്നത്.

Related News