Loading ...

Home Kerala

സ്കൂള്‍ ബസുകള്‍ക്ക് രണ്ട് വര്‍ഷത്തെ ടാക്സ് ഒഴിവാക്കി; കുട്ടികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെന്നും ഗതാഗത മന്ത്രി

കോവിഡ് കാലത്തെ വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് പ്രൊട്ടോകോള്‍ തയ്യാറാക്കിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. സ്കൂള്‍ ബസുകള്‍ക്ക് രണ്ട് വര്‍ഷത്തെ ടാക്സ് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് ഉടന്‍ ഇറങ്ങും. സ്കൂള്‍ വാഹനങ്ങളുടെ യാന്ത്രിക ക്ഷമത ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയെന്നും ഗതാഗത മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സ്കൂള്‍ തുറക്കുന്നതിന് മുമ്ബ് ചെയ്യേണ്ട ക്രമീകരണങ്ങളെല്ലാം വകുപ്പ് പൂര്‍ത്തിയാക്കി. 1622 സ്കൂള്‍ ബസുകള്‍ മാത്രമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയത്. എല്ലാ കുട്ടികള്‍ക്കും ഒരുമിച്ച്‌ സ്കൂള്‍ തുറക്കാത്തതിനാല്‍ യാത്രാ ബുദ്ധിമുട്ട് ഉണ്ടാകില്ല. ആവശ്യമായ എല്ലാ സ്ഥലത്തും കുട്ടികള്‍ക്കായി കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് നടത്തും. കുട്ടികളെ കയറ്റാത്ത സ്വകാര്യബസുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു."സ്വകാര്യ സ്കൂളുകള്‍ക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. സ്കൂള്‍ തുറക്കുന്നതോടെ അധികമായി 650 ബസുകള്‍ കൂടി കെ.എസ്.ആര്‍.ടി.സി ഇറക്കും. ബോണ്ട് സര്‍വീസില്‍ കുറച്ചു തുക മാത്രമേ ഈടാക്കുകയുള്ളൂ. കെ.എസ്.ആര്‍.ടി.സിയില്‍ ഒരു ബസ്സിന്റെ 25 % കപ്പാസിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവെക്കും. മൂന്നില്‍ രണ്ട് ഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സ്കൂളില്‍ എത്താന്‍ കഴിയുകയുള്ളൂ. അവര്‍ക്ക് സ്കൂളിലെത്താനുള്ള സൗകര്യം നിലവില്‍ ഒരുക്കിയിട്ടുണ്ട്. ആശങ്കയ്ക്ക് അടിസ്ഥാനമില്ല. സ്വകാര്യ ബസുകള്‍ കൂടുതലായി സര്‍വീസ് നിര്‍ത്തുമെന്ന വിവരം സര്‍ക്കാരിനില്ല. "- ഗതാഗത മന്ത്രി വ്യക്തമാക്കി.

Related News