Loading ...

Home National

കര്‍ഷകരുടെ ട്രെയിൻ തടയല്‍ സമരം; ലഖ്നോവില്‍ നിരോധനാജ്ഞ, കര്‍ഷക നേതാക്കളുടെ വീട് വളഞ്ഞ് പൊലീസ്

ലഖ്നോ: ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലഖ്നോവില്‍ നിരോധനാജ്ഞ. ഇന്ന് കര്‍ഷകരുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ട്രെയിന്‍ തടയും. 

കര്‍ഷകക്കൊലയില്‍ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായ പശ്ചാത്തലത്തില്‍ അജയ് മിശ്ര കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലഖ്നോ പൊലീസ് കമീഷണര്‍ അറിയിച്ചു.

ലഖ്നോവില്‍ കര്‍ഷക സംഘടന നേതാക്കളുടെ വീടിന് പുറത്ത് പൊലീസ് തമ്ബടിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് ട്രെയിന്‍ തടയല്‍ സമരം.

രാജ്യവ്യാപകമായി ആറുമണിക്കൂറാണ് ട്രെയിന്‍ തടയല്‍. രാവിലെ 10 മുതല്‍ ലഖിംപൂര്‍ ഖേരി വിഷയത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു ആശിഷ് മിശ്രയുടെ അറസ്റ്റ്. എന്നാല്‍, കേന്ദ്ര മന്ത്രിസഭയില്‍ അജയ് മിശ്ര തുടരുമ്പോള്‍ നീതി ലഭ്യമാകില്ലെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു.

ഒക്ടോബര്‍ മൂന്നിനാണ് രാജ്യത്തെ നടുക്കിയ സംഭവം. പ്രതിഷേധവുമായെത്തിയ കര്‍ഷകര്‍ക്ക് ഇടയിലേക്ക് ആശിഷ് മിശ്രയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. ദുരന്തത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി.

Related News