Loading ...

Home National

ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറല്ലാത്തവരെ നിര്‍ബന്ധിക്കാനാവില്ലന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡിഎന്‍എ പരിശോധനയ്ക്ക് താത്പര്യമില്ലാത്തവരെ അതിന് നിര്‍ബന്ധിക്കുന്നതിന് എതിരെ സുപ്രീംകോടതി. ഇത് വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. ബന്ധം തെളിയിക്കാന്‍ മറ്റു തെളിവുകള്‍ ഉണ്ടെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടുന്നതില്‍ നിന്ന് കോടതികള്‍ വിട്ടുനില്‍ക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമര്‍ശങ്ങള്‍. സ്വത്തുവകകളുടെ ഉടമസ്ഥതാവകാശത്തില്‍ പരാതിക്കാരനെ അയാളുടെ താത്പര്യത്തിന് വിരുദ്ധമായി ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാമോ എന്നീ വിഷയങ്ങളാണ് കോടതി പരിശോധിച്ചത്. ഇത്തരം പരിശോധനകള്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതും വലിയ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ്. അച്ഛനില്ലാത്തവനായി മുദ്രകുത്തപ്പെടുന്ന അവസ്ഥയുണ്ടായാല്‍ അയാള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും സ്വകാര്യതാ ലംഘനവും വലുതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. ഹരിയാണ സ്വദേശികളായ അന്തരിച്ച ത്രിലോക് ചന്ദ് ഗുപ്തയുടെയും സോനാ ദേവിയുടെയും മകനാണെന്നവകാശപ്പെട്ട് സ്വത്തില്‍ പങ്കുതേടി അശോക് കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കോടതിയിലെത്തിയത്.

Related News