Loading ...

Home Kerala

ഒറ്റ മഴയ്ക്ക് ആലുവ വീണ്ടും വെള്ളക്കെട്ടില്‍

ആലുവ: ഒറ്റ മഴയ്ക്ക് ആലുവ വീണ്ടും വെള്ളക്കെട്ടില്‍. തിങ്കളാ​ഴ്ച പുലര്‍ച്ചെയുണ്ടായ മഴയില്‍ തന്നെ വെള്ളക്കെട്ട്​ തുടങ്ങി. നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളെല്ലാം മണിക്കൂറുകളോളം വെള്ളത്തിനടിയിലായി.റോഡുകളിലും കവലകളിലും വെള്ളം നിറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ മാര്‍ക്കറ്റ്​ റോഡ്, അന്‍വര്‍ ഹോസ്പിറ്റലിലേക്കുള്ള വഴി, ബൈപാസ് അടിപ്പാതകള്‍, മെട്രോ സ്റ്റേഷന്‍ പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ്‌ ശക്തമായ വെള്ളക്കെട്ടുണ്ടായത്. ബസ് സ്റ്റാന്‍ഡിന്‍റെ മുന്‍വശത്ത് മാര്‍ക്കറ്റ് റോഡിലും അന്‍വര്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയിലും മുട്ടിനു മുകളില്‍ വെള്ളം കയറി. പുലര്‍ച്ചെ മുതല്‍ ശക്തമായ വെള്ളക്കെട്ടുണ്ടായതിനാല്‍ ഈ ഭാഗത്ത് താമസിക്കുന്നവര്‍ വീടുകളില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു.

ആശുപത്രിക്ക് പുറമെ, പാലിയേറ്റീവ് സെന്‍റര്‍, പള്ളി, ബോയ്സ് സ്കൂള്‍, കെ.എസ്.ഇ.ബി, നിരവധി വ്യാപാര സ്‌ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയവ ഈ റോഡിന് അനുബന്ധമായി ഉണ്ട്. കാനകളില്‍ മാലിന്യം നിറഞ്ഞ് കിടക്കുന്നതാണ് വെള്ളക്കെട്ടിനിടയാക്കുന്നത്. രണ്ടു മാസം മുന്നെ ലക്ഷകണക്കിന് രൂപ മുടക്കി പൊതുമരാമത്ത് കാന പുനര്‍നിര്‍മ്മിച്ചെങ്കിലും വെള്ളക്കെട്ട് മുന്‍പത്തേക്കാള്‍ ശക്തമായി അനുഭവപ്പെടുകയായിരുന്നു.

കാനയിലേക്ക് വെള്ളം പോകാനുള്ള ചാലുകളില്ലാത്തതാണ് പ്രതിസന്ധിയായത്. അശാസ്ത്രീയമായാണ് കാന നിര്‍മിക്കുന്നതെന്ന് പണി പുരോഗമിക്കുന്ന സമയത്ത് നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇത് അവഗണിക്കുകയായിരുന്നു. ഇതുമൂലം നാട്ടുകാരാണിപ്പോള്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നത്​.

മെട്രോ സ്‌റ്റേഷന്‍ ഭാഗത്ത് ബ്രിഡ്ജ് റോഡിലെ കാനകളില്‍ നിന്നുള്ള വെള്ളം വലിയ ചതുപ്പിലാണ് ഒഴുകി എത്തിയിരുന്നത്. എന്നാല്‍, ഈ ചതുപ്പ് മെട്രോ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയാക്കാന്‍ നികത്തിയെടുത്തതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറുന്ന അവസ്ഥയാണ്​.

Related News