Loading ...

Home National

മൂന്നുദിവസത്തിനിടെ രണ്ട് ജാതിക്കൊലയടക്കം അഞ്ച് കൊലപാതകം; തിരുനല്‍വേലി പിരിമുറുക്കത്തില്‍, പൊലീസിനെ വ്യന്യസിച്ചു

ചെന്നൈ: മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് ജാതിക്കൊല ഉള്‍പ്പെടെ അഞ്ച് കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുനല്‍വേലി ജില്ല കടുത്ത പിരിമുറക്കത്തില്‍. ജാതിക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയൊട്ടുക്കും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച രാത്രി വരെയുള്ള സമയത്തിനിടെയാണ് ഈ കൊലപാതകങ്ങള്‍ അരങ്ങേറിയത്.

തിങ്കളാഴ്ച രാത്രി സവര്‍ണ സമുദായത്തില്‍പ്പെട്ട മുന്നീര്‍പള്ളത്തിനടുത്ത നൈനാര്‍കുളം ശങ്കര സുബ്രമണ്യന്‍ (37)നെ ഒരുസംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയതാണ് തുടക്കം. 2013ല്‍ മന്തിരം എന്ന പട്ടികജാതിക്കാരനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് സംഭവമെന്ന് പൊലീസ് പറയുന്നു. മന്തിരത്തിന്റെ  മൃതദേഹം സംസ്കരിച്ച സ്ഥലത്തോട് ചേര്‍ന്നാണ് ശങ്കര സുബ്രമണ്യന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ തല അറുത്തെടുത്ത് ശവക്കുഴിക്ക് മുകളില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ മന്തിരത്തിന്റെ  മകന്‍ കോത്തന്‍കുളം സ്വദേശി മഹാരാജ (20) ഉള്‍പ്പെടെ ആറുപേരെ പിടികൂടി.

ഇതിന് പ്രതികാരമായി സവര്‍ണ സമുദായാംഗങ്ങള്‍ ബുധനാഴ്ച പുലര്‍െച്ച അഞ്ചിന് ഗോപാലസമുദ്രം സ്വദേശി മാരിയപ്പന്‍ എന്നയാളെ കൊലപ്പെടുത്തി. ശങ്കര സുബ്രമണ്ന്റെ  മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മാരിയപ്പന്റെ  അറുത്ത് മാറ്റിയ തല ഉപേക്ഷിച്ചാണ് പ്രതികള്‍ കടന്നുകളഞ്ഞത്. 2014 ല്‍ നടന്ന മറ്റൊരു ജാതിക്കൊലയിലെ പ്രതികളിലൊരാളാണ് മാരിയപ്പന്‍. ഇതോടെ മുന്നീര്‍പള്ളം ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷ സാധ്യത ഉടലെടുത്തു. കനത്ത പൊലീസ് സന്നാഹം മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ജില്ല പൊലീസ് സൂപ്രണ്ട് മണിവണ്ണന്‍ സ്ഥലത്ത് എത്തി. പ്രതികളെ പിടികൂടാന്‍ െഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പാര്‍ഥിഭെന്‍റ നേതൃത്വത്തില്‍ എട്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. മാരിയപ്പന്‍ വധക്കേസില്‍ മേളസേവലിലെ എസ്. ശിവ (23), എം. ശിവ (24) എന്നിവരടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താനും സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് എസ്.പി മണിവണ്ണന്‍ അറിയിച്ചു.

ജാതിക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷാവസ്ഥ നിലനില്‍ക്കവെയാണ് തിരുനല്‍വേലി സിറ്റി പൊലീസ് പരിധിയില്‍ അബ്ദുല്‍ഖാദര്‍ എന്നയാള്‍ കുത്തേറ്റ് മരിച്ചത്. സാത്താന്‍കുളം സ്വദേശിയായ പണമിടപാടുകാരന്റെ   കൊലപാതകത്തിന് പകപോക്കലായാണ് ഇതെന്ന് സൂചനയുണ്ട്.നെടുവിളൈയിലും അംബാസമുദ്രത്തിലുമാണ് മറ്റ് രണ്ടുകൊലപാതകങ്ങള്‍ അരങ്ങേറിയത്. കളക്കാടിനടുത്ത നെടുവിളൈയില്‍ കുടുംബ തര്‍ക്കത്തിനിടെ കൃഷ്ണന്‍ (59) എന്നയാള്‍ ഭാര്യാപിതാവ് പൊന്നുദുരൈയെ വെട്ടിക്കൊല്ലുകയായിരുന്നു. അംബാസമുദ്രത്തില്‍ തങ്കപാണ്ടിയെന്ന 28കാരനെ അയല്‍വാസികള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ഇൗ കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.തമിഴ്നാട്ടില്‍ ജാതിവേര്‍തിരിവുകളും ഇതിന്റെ  പേരില്‍ അക്രമ സംഭവങ്ങളും ഏറ്റവും കൂടുതല്‍ നടക്കുന്ന ജില്ലകളിലൊന്നാണ് തിരുനല്‍വേലി.

Related News