Loading ...

Home National

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഗോവയില്‍ അഞ്ചുദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍

പനാജി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അഞ്ചുദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തി ഗോവ. വിദ്യാര്‍ഥികള്‍ക്കും ജോലി ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും നിരീക്ഷണം ബാധകമാകും.

ഞായറാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സെപ്റ്റംബര്‍ 20 വരെ നീട്ടി. തീരപ്രദേശത്ത് കാസിനോകളുടെ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം നീട്ടി.

'കേരളത്തില്‍നിന്ന് വരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം' -വിജ്ഞാപനത്തില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് ക്വാറന്‍റീന്‍ സൗകര്യങ്ങള്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിനിസ്ട്രേറ്റര്‍മാരോ പ്രിന്‍സിപ്പല്‍മാരോ ഏര്‍പ്പെടുത്തണമെന്നും പറയുന്നു.

ജീവനക്കാര്‍ക്ക് ബന്ധപ്പെട്ട ഓഫിസ് അധികൃതരോ കമ്ബനികളോ സ്ഥാപനങ്ങളോ ക്വാറന്‍റീന്‍ സൗകര്യം ഏര്‍പ്പെടുത്തണം. അഞ്ചുദിവസത്തെ ക്വാറന്‍റീന് ശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

വിദ്യാര്‍ഥികളും ജീവനക്കാരും അല്ലാെത കേരളത്തില്‍ നിന്നെത്തുന്നവര്‍ ആര്‍.ടി.പി.സി.ആര്‍ ഹാജരാക്കണം. കൂടാതെ അഞ്ചുദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയുകയും വേണം. അതേസമയം, അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഗോവയിലെത്തുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ക്വാറന്‍റീനില്‍ ഇളവ് ലഭിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

മേയ് ഒമ്ബതിനാണ് ഗോവയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. പിന്നീട് അവ പലപ്പോഴായി നീട്ടുകയായിരുന്നു. സംസ്ഥാനത്തെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കാസിനോകള്‍ക്ക് ഉള്‍പ്പെടെ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നില്ല.





Related News