Loading ...

Home Kerala

കോവിഡ്​​ ഗുരുതരമായി മരിച്ചവരില്‍ പകുതിയിലധികം പേര്‍ക്കും വില്ലനായത്​ പ്രമേഹവും രക്തസമ്മര്‍ദവും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനൊപ്പം അനുബന്ധ രോഗങ്ങള്‍ ഗുരുതരമായി മരിച്ചവരില്‍ പകുതിയിലധികം പേരിലും വില്ലനായത് പ്രമേഹവും, അമിത രക്ത സമ്മര്‍ദവുമെന്ന് സര്‍ക്കാരിന്‍റെ കണക്കുകള്‍. മലപ്പുറം ഈ കണക്കുകളില്‍ മുന്നില്‍ നില്‍ക്കുമ്ബോള്‍ മലയോര ജില്ലകളിലാണ് അനുബന്ധ രോഗങ്ങളുടെ തോത് ഏറ്റവും കുറവ്. അനുബന്ധ രോഗങ്ങളുള്ളവര്‍ അടിയന്തിരമായി ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കണക്കുകള്‍ ശ്രദ്ധേയമാകുന്നത്.


സംസ്ഥാനത്ത് മൊത്തം കോവിഡ് കാരണം മരിച്ചവരില്‍ ഭൂരിഭാഗവും നേരത്തെ മറ്റസുഖങ്ങളുണ്ടായിരുന്നവരും കോവിഡ് കാരണം അവ ഗുരുതരമായവരുമാണ്. ഇതില്‍ 52 ശതമാനവും പ്രമേഹവും അമിതരക്ത സമ്മര്‍ദവുമെന്നാണ് കണക്കുകള്‍. അനുബന്ധ രോഗം ഗുരുതരമായി മരിച്ചവരില്‍ 26 ശതമാനത്തിന് പ്രമേഹവും ബാക്കി 26 ശതമാനത്തിന് അമിത രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. 10 ശതമാനം ഹൃദ്രോഗികളാണ്.
ജില്ലകളില്‍ മലപ്പുറത്ത് അനുബന്ധ രോഗങ്ങള്‍ക്കൊപ്പം കോവിഡ് ഗുരുതരമായി മരിച്ച 1000ല്‍ 430 പേര്‍ക്കും അമിത രക്തസമ്മര്‍ദവും 439 പേരില്‍ പ്രമേഹവുമുണ്ട്. 178 പേരിലാണ് ഹൃദ്രോഗം. കോഴിക്കോടും സമാന സ്ഥിതിയാണ്. തൃശൂര്‍, പാലക്കാട്, എറണാകുളം, ജില്ലകളിലും തോത് ഇതേ രീതിയില്‍ തന്നെയാണ്. ഇവയെല്ലാം വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ലകളാണ്. എന്നാല്‍ ഏറ്റവുമധികം മരണമുണ്ടായ തിരുവനന്തപുരത്ത് മരണങ്ങളില്‍ ഈ രോഗങ്ങളുടെ തോത് കുവാണെന്നത് ശ്രദ്ധേയം.

വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മരണങ്ങളില്‍ ഈ അനുബന്ധ രോഗങ്ങളുടെ പങ്ക് കുറഞ്ഞ തോതിലുള്ളത്. ഇവ കോവിഡ് വ്യാപനവും ഏറ്റവും കുറഞ്ഞ ജില്ലകളാണ്. എന്നാല്‍ ഇവിടങ്ങളിലും മരണങ്ങളില്‍ പ്രധാന വില്ലന്‍ മേല്‍പ്പറഞ്ഞ രോഗങ്ങള്‍ തന്നെയാണ്. ഹോം ഐസോലേഷനില്‍ കഴിയുന്ന, മറ്റ് രോഗമുള്ളവര്‍ പെട്ടെന്ന് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറണമെന്നാണ് വീടുകളിലെ മരണമുയര്‍ന്നതോടെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ജീവിതശൈലീ രോഗങ്ങള്‍ വില്ലനാകുന്നുവെന്ന നേരത്തേ മുതലുള്ള മുന്നറിയിപ്പ് ശരിവെക്കുന്ന കണക്കുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഹോം ഐസൊലേഷന്‍ നയത്തില്‍ തന്നെ സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന കാതലായ മാറ്റം.

Related News