Loading ...

Home Education

പത്താംക്ലാസ്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഗ്രേസ്‌മാര്‍ക്ക്‌ നല്‍കേണ്ടതില്ല, സര്‍ക്കാര്‍ തീരുമാനം ശരിവച്ചു ഹൈക്കോടതി

കൊച്ചി: പത്താം ക്ലാസ്‌ വിദ്യാര്‍ഥികള്‍ക്കു കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കേണ്ടതില്ലെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കാനാവില്ലെന്നു ഹൈക്കോടതി. ഗ്രേസ്‌ മാര്‍ക്കിനു പകരം, അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു പ്ലസ്‌ വണ്‍ പ്രവേശനത്തിനു രണ്ട്‌ ബോണസ്‌ പോയിന്റ്‌ നല്‍കാനുള്ള സര്‍ക്കാര്‍തീരുമാനവും ഹൈക്കോടതി അംഗീകരിച്ചു. ഗ്രേസ്‌ മാര്‍ക്ക്‌ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യംചെയ്‌ത്‌ ഏതാനും വിദ്യാര്‍ഥികളും കെ.എസ്‌.യുവും നല്‍കിയ ഹര്‍ജികളാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്‌ തള്ളിയത്‌. ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കുന്നതിന്‌ 2009ല്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ്‌ നിലനില്‍ക്കുകയാണെന്നും ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. "സര്‍ക്കാര്‍ തീരുമാനമെടുക്കാതെ വിദ്യാഭ്യാസ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ അടിസ്‌ഥാനത്തിലാണ്‌ ഗ്രേസ്‌ മാര്‍ക്ക്‌ പിന്‍വലിച്ചത്‌. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ ഇത്തരത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ അധികാരമില്ല. കോവിഡ്‌, പ്രളയം പോലുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തു ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കണം. എട്ട്‌, ഒന്‍പത്‌ ക്ലാസുകളില്‍ ലഭിച്ച ഗ്രേസ്‌ മാര്‍ക്ക്‌ ഇത്തവണയും നല്‍കണം"-ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
കോവിഡ്‌ വ്യാപാനത്തെത്തുടര്‍ന്നു കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും അതിനാല്‍ ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കേണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്‌.

Related News