Loading ...

Home National

പ്രമുഖ ഗ്രന്ഥകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗെയില്‍ ഓംവെദ് വിടവാങ്ങി

ചെന്നൈ: പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞയും ഗ്രന്ഥകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗെയില്‍ ഓംവെദ് വിടവാങ്ങി. 81 വയസ്സായിരുന്നു. ദലിത് രാഷ്ട്രീയം, വനിതകളുടെ പോരാട്ടം, ജാതി വിരുദ്ധ പ്രസ്ഥാനം തുടങ്ങിയ മേഖലകളില്‍ രാജ്യമാദരിക്കുന്ന പ്രശസ്ത ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഓംവെദ് നിരവധി മനുഷ്യാവകാശ സമരങ്ങളിലും മുന്നണിയില്‍നിന്നു.

ഭര്‍ത്താവും ആക്ടിവിസ്റ്റുമായ ഭരത് പടങ്കറുമൊത്ത് സ്ഥാപിച്ച ശ്രമിക് മുക്തി ദളിനൊപ്പം അവസാനം വരെ കര്‍മരംഗത്ത് സജീവമായിരുന്നു.അമേരിക്കയിലെ മിനിയപോളിസില്‍ ജനിച്ച്‌ അവിടെ കോളജ് വിദ്യാര്‍ഥിയായിരിക്കെയാണ് ഓംവെദ് സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമാകുന്നത്. യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കൊപ്പമായിരുന്നു പോരാട്ടം. ഗവേഷണത്തിന്‍റെ ഭാഗമായി രാജ്യത്തെ സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ച പഠനത്തിന് ഇന്ത്യയിലെത്തിയ അവര്‍ മഹാത്മ ഫുലെയുടെ പ്രവര്‍ത്തനം പഠിച്ച്‌ അതില്‍ ആകൃഷ്ടയായി. 'പടിഞ്ഞാറേ ഇന്ത്യയിലെ ബ്രാഹ്മണേത പ്രസ്ഥാനം' എന്നതായിരുന്നു പിഎച്ച്‌.ഡി വിഷയം. കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് സ്വന്തമാക്കിയ ഓംവെദ്1983ല്‍ ഇന്ത്യന്‍ പൗരത്വം നേടി. ഭര്‍ത്താവ് പടങ്കറുമൊത്ത് സാമൂഹിക സേവനം ആരംഭിച്ച അവര്‍ മഹാരാഷ്ട്രയിലെ കൊറിഗാവിലായിരുന്നു താമസം.

പരിസ്ഥിതി, ലിംഗം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളില്‍ യു.എന്‍.ഡി.പി, ഓക്സ്ഫാം തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. പുണെ യൂനിവേഴ്സിറ്റി സോഷ്യോളജി വിഭാഗത്തില്‍ ഫുലെ- അംബേദ്കര്‍ ചെയര്‍ മേധാവിയായിരുന്നു. കോപന്‍ഹേഗന്‍ ഏഷ്യന്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫസറായും പ്രവര്‍ത്തിച്ചു.

കൊളോണിയല്‍ സൊസൈറ്റി- നോണ്‍ ബ്രാഹ്മിണ്‍ മൂവ്മെന്‍റ് ഇന്‍ വെസ്റ്റേണ്‍ ഇന്ത്യ, സീകിങ് ബീഗംപുര, ബുദ്ധിസം ഇന്‍ ഇന്ത്യ, ഡോ. ബാബസാഹെബ് അംബേദ്കര്‍, മഹാത്മ ഭൂലെ, ദളിത് ആന്‍റ് ഡെമോക്രാറ്റിക് റവലൂഷന്‍, അണ്ടര്‍സ്റ്റാന്‍റിങ് കാസ്റ്റ് എന്നിങ്ങനെ അറിയപ്പെട്ട 25 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും നേടി.

Related News