Loading ...

Home National

കോവിഡില്‍ അനാഥരായ കുട്ടികളെ നിയമപ്രകാരം മാത്രമേ ദത്തെടുക്കാന്‍ അനുവാദിക്കൂ: സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച്‌ മാതാപിതാക്കള്‍ മരിച്ച കുട്ടികളെ നിയമപരമായല്ലാതെ ദത്തെടുക്കുന്നത് തടയണമെന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന സന്നദ്ധ സംഘടനകള്‍ക്കെതിരെ നടപടി എടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിലൂടെ വ്യക്തമാക്കി. കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ സന്നദ്ധ സംഘടനകള്‍ പണപ്പിരിവ് നടത്തുന്നത് തടയണമെന്നും കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

ഇത്തരത്തില്‍ അനാഥരായ കുട്ടികളെ കണ്ടെത്താന്‍ സര്‍ക്കാരുകള്‍ നടപടി എടുക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊവിഡ് കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3,627 കുട്ടികള്‍ അനാഥരായെന്ന് കോടതിയില്‍ ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. 274 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. 26,176 കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെ നഷ്ടമായെന്നും ബാലവാകാശ കമ്മീഷന്‍ അറിയിച്ചു.

കേരളത്തില്‍ 65 കുട്ടികള്‍ അനാഥരായെന്നാണ് കണക്ക്. 1931 കുട്ടികള്‍ക്ക് അച്ഛനമ്മമാരിള്‍ ഒരാളെ നഷ്ടമായി. 2020 ഏപ്രില്‍ 1 മുതല്‍ 2021 ജൂണ്‍ 5 വരെയുള്ള കണക്കാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ അനാഥരായത് മധ്യപ്രദേശിലാണ്, 706. ബിഹാറില്‍ 308 കുട്ടികളും ഒഡിഷയില്‍ 241 കുട്ടികളും മഹാരാഷ്ട്രയില്‍ 217 കുട്ടികളും ആന്ധ്രപ്രദേശില്‍ 166 കുട്ടികളും ഛത്തീസ്ഗഡില്‍ 120 കുട്ടികളും അനാഥരായി.
ഉപേക്ഷിക്കപ്പെട്ട കുട്ടികളില്‍ 226 പേരും മധ്യപ്രദേശിലാണ്. 11 പേര്‍ ഛത്തീസ്ഗഡിലും കേരളത്തിലും കര്‍ണാടകത്തിലും ആറ് പേര്‍ വീതവും മണിപ്പൂരില്‍ മൂന്ന് കുട്ടികളെയും മഹാരാഷ്ട്രയില്‍ രണ്ട് കുട്ടികളെയും ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ കുട്ടികളും ഉപേക്ഷിക്കപ്പെട്ടെന്നും കണക്ക് പറയുന്നു.

Related News