Loading ...

Home Kerala

അഞ്ച് പേരെ ഇനിയും കണ്ടെത്താനായില്ല, വെല്ലുവിളിയായി കടുവയും; പെട്ടിമുടിയില്‍ തിരച്ചില്‍ തുടരും

മൂന്നാര്‍: കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരാന്‍ തീരുമാനം. ദുരന്തത്തില്‍ കാണാതായ അഞ്ചേ പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിലും ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. ദുരന്തം നടന്ന പ്രദേശത്ത് നിന്നും കിലോമീറ്ററുകള്‍ മാറിയുള്ള ഭൂതക്കുഴിയും ഗ്രാവല്‍ ബാങ്ക് മേഖലയും കേന്ദീകരിച്ചാണ് തിരച്ചില്‍ തുടരുക. ചൊവ്വാഴ്ചയോടെയായിരിക്കും തിരച്ചില്‍ പുനരാരംഭിക്കുക. പരിചയസമ്ബന്നരായ രക്ഷാപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കാനാണ് തീരുമാനം. ഡ്രോണ്‍ ഉപയോഗിച്ചും പ്രദേശത്ത് തിരച്ചില്‍ നടത്തും. കഴിഞ്ഞദിവസത്തെ തിരച്ചിലിനിടയില്‍ കടുവയെ കണ്ടത് രക്ഷാപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മഴയും മഞ്ഞും മൂലം കാലാവസ്ഥ പ്രതികൂലമായതും തിരച്ചിലിനെ ബാധിച്ചിരുന്നു. ഇതുവരെ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഓഗസ്റ്റ് ഏഴിന് രാത്രിയാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയത്. കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലേക്ക് കുന്നിടിഞ്ഞു വീഴുകയായിരുന്നു. ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിയില്‍നിന്നു പൊട്ടിയെത്തിയ ഉരുള്‍ രണ്ട് കിലോമീറ്റര്‍ താഴെയുള്ള തൊഴിലാളിലയങ്ങളെ തകര്‍ത്തെറിഞ്ഞ് പെട്ടിമുടി പുഴയിലേക്ക് പതിക്കുകയായിരുന്നു.

Related News