Loading ...

Home Education

കെഎഎസ് പ്രിലിമിനറി പരീക്ഷയുടെ ഫലം 26ന്, മാറ്റിവെച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മുതല്‍

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം ഈ മാസം 26ന് പ്രസിദ്ധീകരിക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മുതല്‍ നടത്തും. കോവിഡ് കണക്കിലെടുത്ത് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയവര്‍ക്ക് ഓണ്‍ലൈന്‍ പരിശോധന നടത്തുമെന്നും എം കെ സക്കീര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചു.

അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കും. നേരത്തെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാരീതി അടിമുടി പരിഷ്‌കരിക്കാന്‍ സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്തുന്നതിന് ചട്ടങ്ങള്‍ ഭേദഗതി ചെയ്തതായി എം കെ സക്കീര്‍ അറിയിച്ചു.

നിലവില്‍ ഭൂരിഭാഗം പിഎസ്‌സി നിയമനങ്ങള്‍ക്കും ഒരു പരീക്ഷയാണ് നടത്തുന്നത്. ഇത് രണ്ടുഘട്ടങ്ങളിലായി നടത്താനാണ് പിഎസ്‌സി ചട്ടം ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി നിലവില്‍ വന്നതായി എം കെ സക്കീര്‍ അറിയിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ അന്തിമ പരീക്ഷയ്ക്ക് ഇരുത്തുന്ന തരത്തിലാണ് പരീക്ഷാ രീതി പരിഷ്‌കരിച്ചത്. ആദ്യ ഘട്ടമെന്ന നിലയില്‍ ഡിസംബറില്‍ പുതിയ രീതിയിലുളള പരീക്ഷകള്‍ നടത്തുമെന്നും സക്കീര്‍ അറിയിച്ചു. പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികള്‍ക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക.

സ്‌ക്രീനിംഗ് ടെസ്റ്റിന് ലഭിക്കുന്ന മാര്‍ക്ക് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കില്ല. അന്തിമ പരീക്ഷയിലേയ്ക്ക് യോഗ്യത നേടുന്നതിന് മാത്രമാണ് സ്‌ക്രീനിംഗ് പരീക്ഷ നടത്തുന്നത്. ഇന്റര്‍വ്യൂ വേണ്ട പരീക്ഷകള്‍ക്ക് ഇതും നടത്തിയ ശേഷം മാത്രമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അല്ലാത്ത പക്ഷം അന്തിമ പരീക്ഷ നടത്തി വേഗത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നും പിഎസ്‌സി ചെയര്‍മാന്‍ അറിയിച്ചു.

യോഗ്യതയുളള ഉദ്യോഗാര്‍ഥികളെ എളുപ്പം കണ്ടെത്താന്‍ ഇതുവഴി സാധിക്കും. സ്്ക്രീനിംഗ് ടെസ്റ്റിലൂടെ തന്നെ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താന്‍ കഴിയും. തെരഞ്ഞെടുക്കുന്ന കുറച്ചുപേര്‍ മാത്രമാണ് അന്തിമ പരീക്ഷ എഴുതുക. അതിനാല്‍ വേഗത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സാധിക്കും. യുപിഎസ്‌സി പോലെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പരീക്ഷ നടത്തുന്ന സംവിധാനങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് ചട്ടത്തില്‍ ഭേഗഗതി കൊണ്ടുവന്നതെന്നും എം കെ സക്കീര്‍ അറിയിച്ചു.

Related News