Loading ...

Home National

മുംബൈയിലെ ചേരി നിവാസിക്കും കൊറോണ വൈറസ് ബാധ; 23,000 പേര്‍ നിരീക്ഷണത്തില്‍

മുംബൈ: ഇന്ത്യയിലെ കൊറോണ രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നോ എന്ന സംശയം ശക്തമാകുന്നു. മുംബൈ ചേരിയിലും കോവിഡ് 19 സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്. പലവിധ രോഗങ്ങള്‍ ഉള്ളവര്‍ കഴിയുന്ന ഈ ചേരിയില്‍ കോവിഡ് വ്യാപനം ഉണ്ടായാല്‍ പിടിച്ചാല്‍ കിട്ടില്ലെന്നതാണ് സ്ഥിതി. ചേരിയില്‍ രോഗം റിപ്പോര്‍ട്ടു ചെയ്തു എന്നറിഞ്ഞ ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈ സെന്‍ട്രലിലെ 23000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നു. എല്ലാദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവടെ എത്തുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്ക് ജോലിക്ക് പോവുന്നതിന് വിലക്കുണ്ട്. കുടിലുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലീസ് കര്‍ശനമായി പറഞ്ഞിട്ടുണ്ട്. വീട്ടുജോലിക്ക് പോയി കുടുംബം നോക്കിയ 69കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ മുംബൈ സെന്‍ട്രലിലെ ചേരിയിലെ അവസ്ഥ ഇങ്ങനെയായത്. അമേരിക്കയില്‍ നിന്നെത്തിയ 49കാരന്റെ വീട്ടില്‍ ജോലിലാണ് ഇവര്‍ ജോലിക്ക് നിന്നിരുന്നത്. അയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വീട്ടുജോലിക്കാരിയെയും പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഒറ്റമുറിക്കുടിലുകളില്‍ അടുത്തിടപഴകി കഴിയുന്നവരാണ് ചേരി നിവാസികള്‍. സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തില്‍ പടരാന്‍ ഇടമുള്ള സ്ഥലവുമാണിത്. മുംബൈയില്‍ പലമേഖലകളിലായി നിരവധി ചേരികളാണുള്ളത്. ഇത് മുന്നില്‍ കണ്ടാണ് മുംബൈ സെന്‍ട്രലിലെ ചേരിയില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ 23000 പേരെയും നിരീക്ഷണത്തിലാക്കിയത്. പലര്‍ക്കും രേഖകളൊന്നും ഇല്ലാത്തതും പരിശോധനകളോട് സഹകരിക്കാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് ഒട്ടാകെ നിരീക്ഷത്തില്‍ കഴിയാതെ മുങ്ങിയതിന് 500ലേറെ കേസുകള്‍ രജസിറ്റര്‍ ചെയ്തതായി ആഭ്യന്തര വകുപ്പും അറിയിച്ചു. അതേസമയം തിങ്കളാഴ്ച രാവിലെയോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കടന്നു. ഞായറാഴ്ച മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗബാധിതരായി മരിച്ചവരുടെ എണ്ണം ഏഴായി. 24 മണിക്കൂറിനിടെ 15 പുതിയ ആളുകളിലാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 89 ആയി. തൊട്ടുപിന്നില്‍ കേരളമാണ്. സംസ്ഥാനത്ത് 67 രോഗബാധിതരാണുള്ളത്. ഡല്‍ഹിയില്‍ 26 ഉം യുപിയില്‍ 29 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ സ്ഥിരികരിച്ചിട്ടുണ്ട്. ഈ സാചര്യത്തില്‍ ഇവിടങ്ങളിലെ 80 ജില്ലകള്‍ ലോക്കഡൗണ്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഞായറാഴ്ച ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബിഹാറില്‍ 38-കാരനാണ് മരിച്ചത്. ഖത്തറില്‍ നിന്ന് തിരിച്ചെത്തിയ ഇയാള്‍ പട്ന എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ കോവിഡ് 19 രോഗ വ്യാപനത്തിന്റെ തീവ്രത കൂടുന്നതായി കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. സമൂഹവ്യാപനം തടയാന്‍ കര്‍ശന നടപടി വേണമെന്നു സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് ബാധിത ജില്ലകള്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. കേരളത്തില്‍ കോവിഡ് ബാധിത ജില്ലകള്‍ അടച്ചിടണമോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നു തീരുമാനമെടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ ഉന്നതതലയോഗം ചേരും. വ്യാപാരികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. വിദേശത്തുനിന്നു നാട്ടിലെത്തുന്നവര്‍ ഹോം ക്വാറന്റീനില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച്‌ രണ്ട് മലയാളികള്‍ ഹോം സ്റ്റേയില്‍ ഒളിച്ചു താമസിച്ചു. വിദേശത്തുനിന്ന് വന്നതാണെന്ന് മറച്ചുവച്ച്‌ മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയില്‍ കഴിഞ്ഞത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കോവിഡ് വ്യാപനം തടയാന്‍ പത്ത് ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കും. കോവിഡിന്റെ സമൂഹവ്യാപനമുണ്ടായെന്ന വിലയിരുത്തലില്‍ സംസ്ഥാനമൊട്ടാകെ അടച്ചിടണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കെജിഎംഒഎയും ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഗൗരവമായി ആലോചിക്കണമെന്നു പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം അടച്ചിടണമെന്ന നിലപാടിലേക്കു സര്‍ക്കാര്‍ ഇതുവരെ എത്തിയിട്ടില്ല.

Related News