Loading ...

Home Kerala

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി;അതിജാഗ്രതാ നിര്‍ദേശം ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കും

കൊല്ലം : സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്സറിയുമാണ്. ഇതേ തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നുമാണ് മൃഗസംരക്ഷണവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ സംസ്ഥാനത്ത് അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍, വേങ്ങേരി പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കാന്‍ തീരുമാനം. ഇതിനായി മൃഗസംരക്ഷണ വകുപ്പ് അഞ്ചുപേര്‍ വീതമുള്ള 25 പ്രതിരോധ സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാനത്ത് ഉടനീളം പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചു. വ്യാഴാഴ്ച തന്നെ രണ്ട് ഫാമുകളിലെയും കോഴികള്‍ക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നിയിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂര്‍ മേഖലാ ലബോറട്ടറിയിലെ പരിശോധനയില്‍ പക്ഷിപ്പനി സംശയം ബലപ്പെട്ടു. തുടര്‍ന്ന് വെള്ളിയാഴ്ച സാമ്പിളുകള്‍ വിമാനമാര്‍ഗം ഭോപ്പാലിലെ ലബോറട്ടറിയില്‍ പരിശോധിച്ച്‌ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. പെട്ടെന്നുതന്നെ റവന്യൂ, തദ്ദേശ വകുപ്പുകള്‍ക്ക് അതിജാഗ്രതാനിര്‍ദ്ദേശം നല്‍കി. രോഗം സ്ഥിരീകരിച്ച രണ്ട് ഫാമുകളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശനിയാഴ്ച വിദഗ്ധസംഘം പരിശോധന നടത്തും. 2016-ലാണ് സംസ്ഥാനത്ത് ഇതിനുമുന്‍പ്‌ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുട്ടനാട് ഭാഗത്തെ താറാവുകള്‍ക്കായിരുന്നു അന്ന് രോഗം ബാധിച്ചത്.


Related News