Loading ...

Home Kerala

കുട്ടികളുടെ ധീരത പുരസ്കാരം നേടി മൂന്ന് മലയാളികള്‍!!

ന്യൂഡല്‍ഹി: ദേശീയ ധീരത അവാര്‍ഡിനായി തിരഞ്ഞെടുത്ത കുട്ടികളില്‍ മൂന്ന് മലയാളികള്‍! ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ധീരത പുരസ്കാരത്തിന് മൊത്തം 22 കുട്ടികളെയാണ് തിരഞ്ഞെടുത്തത്. ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഭരത് പുരസ്കാരത്തിന് കോഴിക്കോട് രാമനാട്ടുകര തോട്ടുങ്ങലില്‍ ആദിത്യ. കെ അര്‍ഹനായി. വിനോദയാത്രയ്ക്കിടെ ബസിനു തീപിടിച്ചപ്പോള്‍, 40 പേരുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ അവസരോചിതമായി ഇടപെടലാണ് ആദിത്യനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. രാമനാട്ടുകരയില്‍ കെ.ആര്‍. അനീഷ്- ഡോ. അജിനി ദമ്ബതികളുടെ മകനാണ് കെ. ആദിത്യന്‍. ചേവായൂര്‍ മെഡിക്കല്‍ കോളജ് ക്യാംപസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മൂന്ന് കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ സ്വന്തം ജീവന്‍ ത്യജിക്കേണ്ടി വന്ന പതിനാറുകാരന്‍ മുഹമ്മദ് മുഹ്സിന് മരണാനന്തര ബഹുമതി നല്‍കി ആദരിക്കും. കടല്‍ത്തിരയില്‍പ്പെട്ട 3 കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെയാണു മുഹ്സിനു ജീവന്‍ നഷ്ടമായത്. തിക്കോടി സികെജി മ്മോറിയല്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. കോഴിക്കോട് കൊടിക്കല്‍ ബീച്ചിനടുത്തെ മുസ്തഫ-നാസില ദമ്ബതികളുടെ മകനാണ് മുഹമ്മദ് മുഹ്സിന്‍. റെയില്‍പാളത്തിലൂടെയുള്ള യാത്രയ്ക്കിടെ ട്രെയിനപകടത്തില്‍ നിന്നു 7 വയസ്സുകാരനെയും മുത്തശ്ശിയേയും തലനാരിഴയ്ക്ക് രക്ഷപ്പെടുത്തിയ പി.കെ. ഫത്താഹിന് പ്രത്യേക ധീരത പുരസ്കാരം നല്‍കി ആദരിക്കും. വടകര പുതുപ്പണത്തെ പി.കെ.നിസാര്‍-സുബൈദ ദമ്ബതികളുടെ മകനാണ് പി.കെ. ഫത്താഹ്. പുതുപ്പണം ജെഎന്‍എം സ്കൂള്‍ വിദ്യാ‍ര്‍ഥിയാണ്. റിപബ്ലിക്ക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ധീരത അവാര്‍ഡുകള്‍ സമ്മാനിക്കും. ഇത്തവണ എട്ട് ആണ്‍കുട്ടികള്‍ക്കും 13 പെണ്‍കുട്ടികള്‍ക്കുമാണ് പുരസ്‌കാരം. ഭാരത് പുരസ്കാരത്തിന് അരലക്ഷം രൂപയും പ്രത്യേക പുരസ്കാരങ്ങള്‍ക്ക് 40,000 രൂപയുമാണ് സമ്മാനത്തുക. കുട്ടികളുടെ തുടര്‍പഠനത്തിനും ആവശ്യമെങ്കില്‍ കൗണ്‍സിലിന്റെ സഹായമുണ്ടാകും.

Related News