Loading ...

Home Kerala

വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ കേരളം മുന്നില്‍

കൊച്ചി - രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നിനു പോലും പിന്നിലല്ല കേരളമെന്ന സാക്ഷ്യപ്പെടുത്തലുമായി വ്യവസായരംഗത്ത് വെന്നിക്കൊടി പാറിച്ച സംരംഭകരുടെ സാക്ഷ്യപത്രം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക നിക്ഷേപക സംഗമമായ അസെന്‍റ് 2020ന്‍റെ ആദ്യത്തെ പ്ലീനറി സെഷനിലാണ് സംരംഭകരുടെ തങ്ങളുടെ അനുഭവങ്ങളിലൂടെ സംസ്ഥാനത്തെ വ്യവസായാന്തരീക്ഷം നല്‍കുന്ന ഊഷ്മളത പങ്കുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും, വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജനും മുതിര്‍ന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന സദസിന് മുന്നിലായിരുന്നു കേരളത്തിനുള്ള ഈ അഭിനന്ദനപ്രവാഹം. വ്യവസായമേഖലയിലെ നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു. സംസ്ഥാനത്തു നിന്നുള്ള കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനയാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. സംസ്ഥാനത്തുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ വലുതായി പ്രചരിപ്പിക്കാതിരിക്കുന്നതിന് മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും ശ്രദ്ധിക്കണം. നിപയെ കുറിച്ചുള്ള ഊതിപ്പെരുപ്പിച്ച വാര്‍ത്തകള്‍ മൂലം കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിക്ക് അക്കാലയളവില്‍ നിരോധനമടക്കമുള്ള വന്‍തിരിച്ചടിയാണുണ്ടായത്. എന്നാല്‍ തമിഴ് നാടും, കര്‍ണാടകവുമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഒരു പ്രശ്നവുമുണ്ടായില്ല. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം. വ്യവസായമുണ്ടെങ്കിലേ നാടിന് വളര്‍ച്ചയുണ്ടാകൂ എന്ന അടിസ്ഥാനപാഠം തിരിച്ചറിയണമെന്ന് ആര്‍.പി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രവി പിള്ള പറഞ്ഞു. സംരംഭകസാധ്യതകള്‍ വളര്‍ത്തുന്ന സമീപനവും നടപടികളുമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. വ്യവസായ വളര്‍ച്ചയില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിശ്ചയദാര്‍ഡ്യം ആത്മവിശ്വാസം പകരുന്നതാണ്. അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കുന്നതിലുണ്ടാകുന്ന വീഴ്ച്ചയാണ് പലപ്പോഴും മനംമടുപ്പിക്കുന്നത്. ഇതൊഴിവാക്കാനുള്ള ശ്രമം സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടെന്നും രവി പിള്ള അഭിപ്രായപ്പെട്ടു. ഗുണമേന്മയുടെ മാനദണ്ഡങ്ങള്‍ പുനഃനിര്‍വചിക്കാനുള്ള കാഴ്ച്ചപ്പാടാണ് സംരംഭകത്വത്തെ പുതിയ തലത്തിലേക്ക് നയിക്കുന്നതെന്ന് ഐ.ബി.എസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യുട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ ടെക്നോളജി പാര്‍ക്കുകളിലുള്ള ഐ.ടി പ്രൊഫഷണലുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവരാണ്. ഇവരുടെ സേവനം സംരംഭങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്. കേരളത്തിന് പുറത്ത് താന്‍ ആരംഭിച്ച ബിസിനസ് പിന്നീട് ഇവിടേക്ക് മാറ്റിയപ്പോഴാണ് കേരളത്തിലെ വ്യവസായാനുകൂലാന്തരീക്ഷം മനസിലാക്കാനായത്. സംരംഭകര്‍ക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരുമായും നേരിട്ട് ഇടപെടാന്‍ ഇവിടെ ലഭിക്കുന്ന അവസരം മറ്റൊരു സംസ്ഥാനത്തുമില്ല. മറ്റിടങ്ങളില്‍ അവരെ സമീപിക്കുന്നത് പോലും വിഷമകരമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും കേരളം മെച്ചപ്പെട്ട നിലയിലാണെന്ന് മാത്യൂസ് ചൂണ്ടിക്കാട്ടി.

Related News