Loading ...

Home National

സുപ്രീംകോടതിയിലെ ആദ്യമലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ്. ചങ്ങനാശേരി കുത്തുകല്ലുങ്കല്‍ പരേതരായ അഡ്വ.കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ്. 1955-ല്‍ മദ്രാസ് ഹൈക്കോടതിയിലായിരുന്നു ലില്ലി തോമസ് അഭിഭാഷക ജീവിതത്തിന് തുടക്കം കുറിച്ചത്.1959 എല്‍.എല്‍.എം. പൂര്‍ത്തിയാക്കിയതോടെ നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതയായി. 1960- ല്‍ സുപ്രിം കോടതിയില്‍ പ്രാക്ടീസ് തുടങ്ങി.ചങ്ങനാശ്ശേരിയിലായിരുന്നു ജനനമെങ്കിലും വളര്‍ന്നത് തിരുവനന്തപുരത്തും പഠനം പൂര്‍ത്തിയാക്കിയത് മദ്രാസിലുമായിരുന്നു. അവിവാഹിതയാണ്. 1964-ലായിരുന്നു അഭിഭാഷകയായ ലില്ലിയുടെ കരിയറിലെ ആദ്യത്തെ സുപ്രധാന വിധിയുണ്ടായത്. അഡ്വ. ഓണ്‍ റെക്കോര്‍ഡ് എക്സാമിനേഷന്റെ കാലാവധിയുമായി ബന്ധപ്പെട്ട പെറ്റിഷനിലായിരുന്നു അത്. 2013 തന്റെ 85-ാം വയസിലായിരുന്നു ലില്ലിയുടെ അഭിഭാഷക ജീവിതത്തിലെ ഏറ്റവും നിര്‍ണായകവും നാഴികക്കല്ലുമായ വിധി ഉണ്ടായത്. കുറ്റവാളികള്‍ക്കും ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന വിധി വന്നത് ലില്ലിയുടെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു.ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ടു കേസ് വാദിച്ചവരിലും അഡ്വ. ലില്ലി തോമസ് ഉണ്ടായിരുന്നു. പൊതുജനതാല്‍പ്പര്യവും സ്വീകാര്യതയും നേടിയ ഹര്‍ജികള്‍ ഇവര്‍ സുപ്രീകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ സ്ത്രീകളുടെ തുല്യ സ്വത്തവകാശവുമായി ബന്ധപ്പെട്ട് ഹര്‍ജിയില്‍ മേരി റോയിക്കു വേണ്ടി ഹാജരായതും ലില്ലിയായിരുന്നു. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ അവഗണിച്ചുകൊണ്ടാണ് മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാനായി ഒരാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Related News