Loading ...

Home Kerala

പോക്‌സോ കേസുകളുടെ നടത്തിപ്പിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി

തിരുവനന്തപുരം: കുട്ടികള്‍ ഇരകളാകുന്ന പോക്‌സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപവത്കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ അംഗങ്ങളായിരിക്കും. രണ്ടുമാസം കൂടുമ്ബോള്‍ സമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കാന്‍ സംവിധാനമുണ്ടാക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ പാഠ്യപദ്ധതിയില്‍ ഇടമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ പരിസരത്ത് ലഹരി വസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി തടയും. പോലീസ്, എക്സൈസ് വകുപ്പുകള്‍ ഇക്കാര്യത്തില്‍ കര്‍ക്കശമായി ഇടപെടണം. കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും അന്വേഷിക്കാനും സൈബര്‍ ഫൊറന്‍സിക് ലബോറട്ടറി സംവിധാനം ശക്തിപ്പെടുത്തും. അമ്മയും പെണ്‍മക്കളുംമാത്രം താമസിക്കുന്ന കുടുംബങ്ങളെ കണ്ടെത്തുകയും സംരക്ഷണം നല്‍കുകയും വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പോലീസും സാമൂഹികനീതി വകുപ്പും യോജിച്ച്‌ ഈ പ്രശ്‌നം കൈകാര്യംചെയ്യും. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനെക്കുറിച്ച്‌ മാതാപിതാക്കള്‍ക്കും ബോധവത്കരണം നല്‍കണം. അധ്യാപക, രക്ഷാകര്‍തൃ സമിതി യോഗങ്ങള്‍ ഇതിനു പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസവകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം. ബാലനീതി നിയമപ്രകാരം എല്ലാ പോലീസ് സ്റ്റേഷനിലും ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍മാരുണ്ട്. അവര്‍ സ്‌കൂളുകളുമായി നിരന്തരബന്ധം പുലര്‍ത്തുന്നത് കുറ്റകൃത്യം തടയാന്‍ സഹായിക്കുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ പോക്‌സോ കോടതികള്‍ സ്ഥാപിക്കാനാവശ്യമായ ഫണ്ട് ലഭ്യമാക്കും. മന്ത്രിമാരായ തോമസ് ഐസക്, കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, നിയമ സെക്രട്ടറി പി.കെ. അരവിന്ദ ബാബു, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ അനുപമ, എ.ഡി.ജി.പി.മാരായ ഷെയ്ക്ക് ദര്‍വേഷ് സാഹേബ്, മനോജ് എബ്രഹാം, ഐ.ജി. എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related News