Loading ...

Home Kerala

സംസ്ഥാനത്ത് പൊതുവിപണിയിലെത്തുന്ന അമ്ബതുശതമാനം സുഗന്ധവ്യഞ്ജനങ്ങളിലും അനുവദനീയമായതില്‍ കൂടുതല്‍ വിഷാംശം

കോട്ടയം: സംസ്ഥാനത്ത് പൊതുവിപണിയിലെത്തുന്ന അമ്ബതുശതമാനം സുഗന്ധവ്യഞ്ജനങ്ങളിലും അനുവദനീയമായതില്‍ കൂടുതല്‍ വിഷാംശമുണ്ടെന്ന് കണ്ടെത്തല്‍.2019 ജനുവരി മുതല്‍ ജൂണ്‍ വരെ വിപണിയില്‍നിന്നും കര്‍ഷകരില്‍നിന്നും ശേഖരിച്ച ഭക്ഷ്യോത്പന്നങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണവിഭാഗമാണ് ഇത് കണ്ടെത്തിയത്. പച്ചക്കറികളും പരിശോധിച്ചു. ഇതിന്റെയെല്ലാം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. കീടനാശിനി അംശം കൂടുതല്‍ കണ്ടെത്തിയത് ജീരകത്തിലും പെരുംജീരകത്തിലുമാണ്. ഇവ കേരളത്തിനു പുറത്ത് കൃഷി ചെയ്ത് വിപണിയിലെത്തിക്കുന്നതാണ്. ഏലം, കുരുമുളക് എന്നിവയില്‍ കീടനാശിനി കണ്ടെത്തിയിട്ടില്ല. അരി, ഗോതമ്ബ് എന്നിവയിലും ഇല്ലെന്നത് ആശ്വാസമാണ്. വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച കറിവേപ്പിലയില്‍പോലും പത്ത് തരം കീടനാശിനിയുടെ സാന്നിധ്യമുണ്ട്. ഇവയിലേറെയും കൃഷിക്ക് ശുപാര്‍ശ ചെയ്യപ്പെടാത്ത കീടനാശിനിയാണ്. കേരളത്തിലെ കര്‍ഷകരില്‍നിന്ന് ശേഖരിച്ച കറിവേപ്പിലയില്‍ കീടനാശിനിയില്ല. സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍നിന്ന് ശേഖരിച്ച 257 പച്ചക്കറികളില്‍ 20 ശതമാനത്തില്‍ കീടനാശിനി കണ്ടെത്തി. ബീറ്റ്റൂട്ട്, വയലറ്റ് കാബേജ്, കാരറ്റ്, ചേമ്ബ്, കപ്പ, മല്ലിയില, ഇഞ്ചി, നെല്ലിക്ക, മാങ്ങ, ഏത്തപ്പഴം, പീച്ചിങ്ങ, ഉരുളക്കിഴങ്ങ്, ഓറഞ്ച്, മാതളം, തണ്ണിമത്തന്‍, പേരയ്ക്ക, കൈതച്ചക്ക, മല്ലിപ്പൊടി, ഉലുവ എന്നിവയില്‍ കീടനാശിനി കണ്ടെത്തിയില്ല. കൃഷിവകുപ്പിന്റെ ധനസഹായത്തോടെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ 'സേഫ് ടു ഈറ്റ്' പദ്ധതിയില്‍ നടത്തിയ 46-ാമത് പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ഉള്ളത്. വെള്ളായണി കാര്‍ഷിക കോളേജിലെ എന്‍.എ.ബി.എല്‍. അക്രെഡിറ്റേഷനുള്ള ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. കീടനാശിനിയുടെ നൂറു കോടിയില്‍ ഒരംശം പോലും കണ്ടെത്താനാകുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ് മാസ് സ്പെക്‌ട്രോമീറ്റര്‍, ലിക്വിഡ് ക്രൊമറ്റോഗ്രാഫ് സ്പെക്‌ട്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്താലായിരുന്നു പരിശോധന.

Related News