Loading ...

Home International

ചെര്‍ണോബില്‍ പിടിച്ചെടുത്ത് റഷ്യ; ആദ്യ ദിനം 137 പേര്‍ കൊല്ലപ്പെട്ടെന്ന് ഉക്രൈൻ

റഷ്യയുടെ ആക്രമണത്തില്‍ ആദ്യദിനം 137 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍. യുക്രൈന്‍ തലസ്ഥാനമായ കിയവില്‍ റഷ്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.ചെര്‍ണോബിലും റഷ്യന്‍ സേന പിടിച്ചെടുത്തു. അതിനിടെ യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ദിനം വിജയകരമെന്ന് റഷ്യന്‍ സൈന്യം അറിയിച്ചു.

യുക്രൈന്‍റെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളുമടക്കം 203 കേന്ദ്രങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. സൈനികര്‍ ഉള്‍പ്പെടെ 100ലധികം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ സ്ഥിരീകരിച്ചു. റഷ്യക്ക് തിരിച്ചടി നല്‍കിയെന്നും 50 റഷ്യന്‍ സൈനികരെ വധിച്ചെന്നും യുക്രൈന്‍ അവകാശപ്പെട്ടു. ചെര്‍ണോബില്‍ ആണവ നിലയം ഉള്‍പ്പെടുന്ന മേഖലയും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. യുക്രൈന്റെ ഔദ്യോഗിക ഉപദേശകനായ മിഖായിലോ പൊഡോലിയാക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആണവ നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന യുക്രൈന്‍ സൈന്യത്തെ ബന്ദികളാക്കിയെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈന്‍ തലസ്ഥാനമായ കിയവിലേക്ക് കൂടുതല്‍ റഷ്യന്‍ സൈന്യത്തെ വിന്യസിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ദിനം വിജയകരമെന്നും ലക്ഷ്യം നിര്‍വഹിച്ചെന്നും റഷ്യന്‍ സൈന്യം അറിയിച്ചു. റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. എന്നാല്‍ സ്വാതന്ത്യം ഇല്ലാതാക്കി ജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും പിന്തിരിഞ്ഞോടില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കി മുന്നറിയിപ്പ് നല്‍കി.

ഏകദേശം ഒരു ലക്ഷം യുക്രേനിയന്‍ പൗരന്‍മാര്‍ പലായനം ചെയ്തതതായാണ് യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ട്. യുക്രൈന്‍ അധിനിവേശത്തിനെതിരെ ലോകവ്യാപക പ്രതിഷേധവും ശക്തമാണ്. അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നാറ്റോ ഇന്ന് യോഗം ചേരും.

Related News