Loading ...

Home International

മ്യാന്‍മറില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് യുനെസ്കോ

ന്യൂയോര്‍ക്ക് : മ്യാന്‍മറിന്‍റെ തെക്കുകിഴക്കന്‍ മേഖലയില്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്താന്‍ മ്യാന്‍മര്‍ അധികാരികളോട് ആവശ്യപ്പെട്ടതായി യുനെസ്കോ അറിയിച്ചു.കഴിഞ്ഞ ഡിസംബര്‍ 25-ന് ഫെഡറല്‍ ന്യൂസ് ജേണലിനായി കയിന്‍ സംസ്ഥാനത്തെ അഭയാര്‍ഥികളുടെ ദുരവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മ്യാന്‍മറിലെ സായുധസേന നടത്തിയ പീരങ്കി ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകനായ സായ് വിന്‍ ഓങ്ങ് കൊല്ലപ്പെടുന്നത്.

സായ് വിന്‍ ഓങ്ങിനെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ പൊതുജനങ്ങളെ വിവരങ്ങള്‍ അറിയിക്കാന്‍വേണ്ടി ജീവന്‍ വരെ പണയപ്പെടുത്തി ജോലിചെയുന്നവരാണെന്നും അവരെ അംഗീകരിച്ച്‌കൊണ്ട് സിവിലിയന്‍മാര്‍ക്കെതിരായ ആക്രമണം തടയുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലേ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മ്യാന്‍മറില്‍ 2021 ഡിസംബറില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ പത്രപ്രവര്‍ത്തകനാണ് സായ് വിന്‍ ഓങ്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തണമെന്നും കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നതായി യുനെസ്കോ അറിയിച്ചു.

ഒരു വര്‍ഷം മുമ്ബാണ് മ്യാന്‍മറില്‍ സൈനിക അട്ടിമറി നടക്കുന്നത്. ഏകാധിപത്യ സൈനികഭരണ പശ്ചാത്തലത്തില്‍ സൈന്യത്തിനെതിരെ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ കൗണ്‍സില്‍ (എസ്‌.എ.സി) എന്ന ഒരു ജനാധിപത്യ അനുകൂല സംഘടന രൂപപ്പെട്ടതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസമായി മ്യാന്‍മറിലുടനീളം സൈനിക റെയ്ഡുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇരു വിഭാഗവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സിയായ യു.എന്‍.എച്ച്‌.സി.ആര്‍ അടുത്തിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. സൈന്യത്തിന്‍റെ റെയ്ഡുകളെ തുടര്‍ന്നുള്ള സംഘട്ടനങ്ങളുടെ ഫലമായി ഏകദേശം 4,600 ഓളം പേര്‍ ഡിസംബര്‍ പകുതി മുതല്‍ മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related News