Loading ...

Home International

യെമനില്‍ സൗദിസഖ്യസേന വ്യോമാക്രമണം; 200 ഓളം ഹൂതി ഭീകരര്‍ കൊല്ലപ്പെട്ടു

മനാമ: യെമനിലെ മാരിബിലും ശബ്വയിലും സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 200 ലേറെ ഹൂതി ഭീകരര്‍ കൊല്ലപ്പെട്ടു.ആക്രമണത്തില്‍ 22 സൈനിക വാഹനങ്ങളും ഉപകരണങ്ങളും തകര്‍ത്തതായാണ് വിവരം. മാരിബിലും ശബ്വയിലുമായി 35 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ശബ്വയില്‍ 23 വ്യോമാക്രമണങ്ങളില്‍ 133 ഹൂതികളും മാരിബില്‍ 12 വ്യോമാക്രമണങ്ങളില്‍ 97 ഹൂതികളും കൊല്ലപ്പെട്ടതായി സൗദി സഖ്യ സേന അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെ അല്‍ബൈദായിലെ അല്‍ സവാദിയ സൈനിക ക്യാമ്ബിന് നേരെയും സഖ്യസേന ശക്തമായ ആക്രമണം നടത്തി. ക്യാമ്ബില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ആളുകള്‍ക്ക് ഞായറാഴ്ച രാത്രിവരെ സമയം അനുവദിച്ചിരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി സൗദിക്കുനേരെ ഹുതികളുടെ അഞ്ച് ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമമുണ്ടായി. ലക്ഷ്യത്തിലെത്തും മുമ്ബ് ഇവ സഖ്യസേന തകര്‍ത്തായി സേനാ വക്താവ് അറിയിച്ചു.

യെമന്‍ തലസ്ഥാനമായ സനയില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങള്‍ അയച്ചതെന്നും വക്താവ് പറഞ്ഞു. സൈന്യം തകര്‍ത്ത ഡ്രോണുകളുടെ ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്. അതിര്‍ത്തി നഗരമായ നജ്റാനെ ലക്ഷ്യമിട്ടാണ് ഡ്രോണ്‍ ആക്രമണശ്രമം. ഞായറാഴ്ച വൈകിട്ട് തായ്ഫിനെ ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ ആക്രമണശ്രമമുണ്ടായത്.

യെമനിലെ മദ്ധ്യമേഖല പ്രവിശ്യയായ മാരിബിലെ അല്‍-ബലാക് അല്‍-ഷക്രി എന്ന പ്രദേശത്ത് കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ 37 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഷിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 160 ഹൂതി ഭീകരരെ വധിച്ചതായാണ് സൗദി ഉടമസ്ഥതയിലുള്ള അല്‍-അറേബ്യ ടിവി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഏറ്റുമുട്ടലിനെക്കുറിച്ച്‌ ഹൂതി മാദ്ധ്യമങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Related News