Loading ...

Home International

വ്ലാഡിമിര്‍ പുടിൻ ഇന്ന് ഇന്ത്യയിലെത്തും; പത്ത് ഉഭയകക്ഷി കരാറുകളിൽ ഒപ്പിടും

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. ഇരുപത്തിയൊന്നാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഡല്‍ഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചര്‍ച്ചയിലും പങ്കെടുക്കും.

ഇതിന് മുമ്പ് 2019 നവംബറില്‍ ബ്രസീലില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. വ്ലാഡിമിര്‍ പുടിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ഊട്ടിയുറപ്പിക്കുമെന്നാണ് വിലയിരുത്തല്‍. എ.കെ 203 റൈഫിള്‍ കരാര്‍ ഉള്‍പ്പെടെ റഷ്യയും ഇന്ത്യയും 10 ഉഭയകക്ഷി കരാറുകളിലും ഒപ്പുവെക്കും. റഷ്യന്‍ നിര്‍മ്മിത എസ്-400 ട്രയംഫ് മിസൈലുകള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. സാങ്കേതിക സഹകരണം, വിദ്യാഭ്യാസം,സാംസ്‌കാരികം,കപ്പല്‍ ഗതാഗതം,യാത്രാ സൗകര്യങ്ങള്‍ എന്നീ മേഖലകളിലെ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പ് വക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്, പ്രതിരോധമന്ത്രി സെര്‍ജി ഫൊയ്ഗു എന്നിവര്‍ ഡല്‍ഹിയിലെത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയാണ്.

കഴിഞ്ഞ ദിവസമാണ് എ.കെ-203 തോക്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ അനുമതി കേന്ദ്രസർക്കാർ നൽകിയത്. അഞ്ച് ലക്ഷം എ.കെ-203 തോക്കുകൾ നിർമ്മിക്കാനുളള അനുമതിയാണ് കേന്ദ്രസർക്കാർ നൽകിയത്. എ.കെ 47 തോക്കിന്‍റെ ഏറ്റവും പുതിയ പതിപ്പാണ് എ.കെ 203 തോക്കുകള്‍. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സ്ഥിതി ചെയ്യുന്ന കോര്‍വ ഓര്‍ഡിനന്‍സ് ഫാക്ടറിയിലാണ് തോക്ക് നിര്‍മ്മിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്.

ഇന്തോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയുടെ ഓര്‍ഡിനന്‍സ് ഫാക്ടറിയും കലാഷ്നിക്കോവ് കണ്‍സോണും റോസോബോണ്‍ എക്സ്പോര്‍ട്ട്സും ചേര്‍ന്നാണ് അമേഠിയില്‍ തോക്ക് നിര്‍മ്മാണകമ്പനി സ്ഥാപിച്ചത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് എ.കെ 203 നിർമ്മാണത്തിന് അന്തിമ അനുമതി കേന്ദ്രസർക്കാർ നൽകിയത്.

Related News