Loading ...

Home International

ചൈനീസ് കപ്പലുകള്‍ നിരന്തരം സമുദ്രമേഖലയില്‍; നാവികസേനയെ നിയോഗിക്കുമെന്ന മുന്നറിയിപ്പുമായി ജപ്പാന്‍

ടോക്കിയോ: സമുദ്ര മേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിക്കാനൊരുങ്ങി ജപ്പാന്‍. ഒരു ഇടവേളയ്‌ക്കു ശേഷമാണ് സെന്‍കാകു ദ്വീപസമൂഹവും കടന്ന് ചൈനയുടെ കപ്പല്‍ വ്യൂഹങ്ങള്‍ നീങ്ങുന്നത്.

നിരന്തരമായ മുന്നറിയിപ്പും നയതന്ത്ര ചര്‍ച്ചകളും ചൈന അവഗണിക്കുന്നുവെന്ന ആശങ്കയും ജപ്പാന്‍ ഏഷ്യന്‍ സമുദ്രമേഖല സുരക്ഷാ ചുമതലയുള്ള താകേഹിരോ ഫുനാകോഷി പറഞ്ഞു.

ചൈനയുടെ വിദേശകാര്യവകുപ്പിലെ സമുദ്രമേഖല ചുമതല വഹിക്കുന്ന ഹോംഗ് ലിയാംഗിനോടാണ് ജപ്പാന്‍ അനധികൃത കടന്നുകയറ്റത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞത്. ചൈനയുടെ ഭാഗത്തുനിന്നും സ്വയം നിയന്ത്രണം പാലിക്കാത്തിടത്തോളം പ്രശ്‌നം അവസാനിക്കില്ലെന്നും ജപ്പാന്‍ അറിയിച്ചു. ഇതിനിടെ കപ്പലുകള്‍ക്കു നേരെ സൈനികപരമായ ഒരു നീക്കവുമുണ്ടാകരുതെന്നും അത് മേഖലയെ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന മറുപടിയാണ് ഹോംഗ് നല്‍കിയിരിക്കുന്നത്.

ജപ്പാനില്‍ പുതിയ പ്രധാനമന്ത്രിയായി ഫൂമിയോ കിഷിദ അധികാരത്തിലെത്തിയ ശേഷം ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുടെ ആദ്യകൂടിക്കാഴ്ചയിലാണ് ജപ്പാന്‍ ആശങ്ക പങ്കുവെച്ചത്. ജപ്പാനും ചൈനയും തമ്മില്‍ ഏറെ ശക്തമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. സൈനികപരമായ വിഷയങ്ങള്‍ രാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തെ ബാധിക്കരുതെന്നും ചൈനയുടെ പ്രതിനിധി പറഞ്ഞു. യോഗത്തിലെ വിവിധ ആശങ്കകള്‍ ദൂരീകരിക്കാന്‍ ഇരുസൈനിക വിഭാഗങ്ങളുടേയും ഉന്നതതല യോഗത്തിനും ധാരണയായി.


Related News