Loading ...

Home International

ഇറാനുമായി ചേര്‍ന്ന് അഫ്ഗാനില്‍ ചുവടുറപ്പിക്കാന്‍ ചൈന

ബെയ്ജിങ്: ഇറാനുമായി കൈകോര്‍ത്ത് അഫ്ഗാനിസ്താനില്‍ സ്വാധീനമുറപ്പിക്കാന്‍ ചൈന. ശനിയാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ടെലിഫോണില്‍ സംസാരിച്ചിരുന്നു. താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് കാത്തിരിക്കുകയാണെന്ന് സംസാരത്തിനിടെ വാങ് അറിയിച്ചു.

അഫ്ഗാന്‍ മണ്ണിലെ തീവ്രവാദപ്രസ്ഥാനങ്ങളെ വേരോടെ പിഴുതുമാറ്റാന്‍ താലിബാന് കഴിയുമെന്നും മറ്റു രാജ്യങ്ങളുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്നും പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു. അഫ്ഗാനില്‍ നിലവിലെ ദാരുണാവസ്ഥയുടെ മൂലകാരണം യു.എസിന്റെ നിരുത്തരവാദിത്തമാണെന്ന് അബ്ദുല്ലാഹി കുറ്റപ്പെടുത്തി. താലിബാന്‍ ഭരണം പിടിച്ച അഫ്ഗാനില്‍ റഷ്യക്കു പാകിസ്താനുമൊപ്പം എംബസി നിലനിര്‍ത്തിയ രാജ്യമാണ് ചൈന. അതേസമയം, താലിബാന്‍ സര്‍ക്കാറിന് തിരക്കിട്ട് അംഗീകാരം നല്‍കാനില്ലെന്നാണ് യു.എസും ബ്രിട്ടനും അറിയിച്ചത്.

പഞ്ചശീര്‍ താഴ്വരയില്‍ താലിബാനും പ്രതിരോധ സേനയും തമ്മില്‍ തുടരുന്ന പോരാട്ടത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ബെയ്ജിങ്. യു.എസ് ഉപരോധത്തില്‍ തളര്‍ന്ന ഇറാന്‍ ചൈനയുമായി അടുത്തകാലങ്ങളില്‍ ഊഷ്മളബന്ധമാണ് പുലര്‍ത്തുന്നത്. അടുത്തിടെയായി ചൈന ഇറാനിലെ നിക്ഷേപങ്ങളും വര്‍ധിപ്പിച്ചിരുന്നു. അയല്‍രാജ്യങ്ങളെന്ന നിലയില്‍ അഫ്ഗാന്റെ  സമാധാനപരമായ നവീകരണത്തിന് മുഖ്യപങ്കുവഹിക്കുന്നതിനായി ആശയവിനിമയം ശക്തിപ്പെടുത്തേണ്ടത് ഇറാന്റെയും ചൈനയുടെയും ആവശ്യമാണ്.

അഫ്ഗാനില്‍ തെരഞ്ഞെടുപ്പ് നടത്തണം -ഇറാന്‍

തെഹ്റാന്‍: താലിബാന്‍ ഭരണം പിടിച്ച അഫ്ഗാനിസ്താനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹീം റഈസി. വോട്ടെടുപ്പിലൂടെ എത്രയും വേഗം അഫ്ഗാന്‍ ജനത അവരുടെ സര്‍ക്കാറിനെ തെരഞ്ഞെടുക്കട്ടെ. അവിടെ ജനഹിതമനുസരിച്ചുള്ള സര്‍ക്കാര്‍ വരട്ടെ. അങ്ങനെയുള്ള സര്‍ക്കാറിന് എല്ലാ പിന്തുണയും നല്‍കുമെന്നും റഈസി പറഞ്ഞു.


Related News