Loading ...

Home International

അഫ്ഗാന്‍ പൗരന്മാരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച്‌ ദക്ഷിണ കൊറിയ

താലിബാന്‍ ഭീകരര്‍ പിടിച്ചടക്കികൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ നിന്ന് ലോകമെമ്ബാടുമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ദക്ഷിണ കൊറിയന്‍ സൈനിക വിമാനം കാബൂളില്‍ നിന്ന് സിയോളിലേക്ക് 391 അഫ്ഗാന്‍ സ്വദേശികളുമായി പുറപ്പെട്ടു. അഫ്ഗാന്‍ ജനങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ദക്ഷിണ കൊറിയയിലേക്ക് കൊണ്ടുവന്ന് പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ദൗത്യം.

ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ തങ്ങളുടെ രാജ്യത്തേക്ക് ഈ ആളുകളെ അഭയാര്‍ത്ഥികളായിട്ടല്ല പകരം യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഈ അഫ്ഗാന്‍ പൗരന്മാര്‍ക്ക് സുസ്ഥിരമായ ഒരു ജീവിതം നല്‍കാന്‍ സഹായിക്കുന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. 'ഓപ്പറേഷന്‍ മിറക്കിള്‍' എന്ന പേരിലാണ് ദൗത്യം നടപ്പിലാക്കിയത്. അഫ്ഗാന്‍ പൗരന്മാരെ സിയോളിലേക്ക് കൊണ്ടുവരുന്നതിന് രണ്ട് സി -130 വിമാനങ്ങള്‍ ഉള്‍പ്പെടെ 3 സൈനിക വിമാനങ്ങള്‍ അയയ്ക്കുമെന്ന് ദക്ഷിണ കൊറിയ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. അഫ്ഗാന്‍ പൗരന്മാര്‍ക്ക് സഹായവും സുരക്ഷയും നല്‍കി രാജ്യത്ത് എത്തിക്കുന്നത് ദക്ഷിണ കൊറിയയുടെ ധാര്‍മ്മികമായ ബാധ്യതയായി കണക്കാക്കിയാണെന്നും ഫോറിന്‍ മിനിസ്ട്രി വ്യക്തമാക്കി.

മെഡിക്കല്‍ പ്രൊഫഷണലുകള്‍, വൊക്കേഷണല്‍ ട്രെയിനര്‍മാര്‍, ഐടി വിദഗ്ധര്‍, ദക്ഷിണ കൊറിയന്‍ എംബസിയിലുണ്ടായിരുന്ന പരിഭാഷകര്‍, ഒരു കൊറിയന്‍ തൊഴില്‍ പരിശീലന കേന്ദ്രത്തിലും ആശുപത്രികളിലുമായി പ്രവര്‍ത്തിച്ച 76 കുടുംബങ്ങള്‍ (ഇതില്‍ 150ല്‍ അധികം കുട്ടികളാണ്) തുടങ്ങിയവരാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ സഹായിച്ച അഫ്ഗാന്‍ സ്വദേശികള്‍.

ബുധനാഴ്ച 365 പേരെയായിരുന്നു അഫ്ഗാന് പുറത്തെത്തിച്ചത്. അതിന് മുമ്ബ് തിങ്കളാഴ്ച 26 പേരെ ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയിരുന്നു. ദ കൊറിയയുടെ തലസ്ഥാനമായ സിയോളിലെ ഇഞ്ചിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് അഫ്ഗാനി പൗരന്മാരെ എത്തിക്കുക. കോവിഡ് 19 ക്വാറന്റൈനിന് ശേഷം ഇവരെ താല്‍ക്കാലിക ഭവനങ്ങളില്‍ പാര്‍പ്പിക്കും.

ബിബിസിയുടെ സിയോള്‍ കറസ്‌പോണ്ടന്റ് ഈ ദൗത്യത്തെ സംബന്ധിച്ച്‌ നിരവധി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകളാണ് കൊറിയന്‍ സര്‍ക്കാരിന്റെ ഈ നടപടിയില്‍ അഭിനന്ദനങ്ങളുമായി എത്തിയത്.

'യോഗ്യതയുള്ള ആളുകള്‍' എന്ന നിലയില്‍, ഈ അഫ്ഗാന്‍ പൗരന്മാര്‍ക്ക് ആദ്യം 'ഹ്രസ്വകാല വിസകള്‍' നല്‍കും. പിന്നീട് അത് ദീര്‍ഘകാലത്തേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വക്താക്കള്‍ പറഞ്ഞു.

കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങാനും പുറപ്പെടാനും യുഎസ് സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കാബൂള്‍ എയര്‍പോര്‍ട്ട് സുരക്ഷ നല്‍കുന്നത്. ഏകദേശം 5,200 അമേരിക്കന്‍ സൈനികര്‍ എയര്‍പോര്‍ട്ടിന് സുരക്ഷ നല്‍കുന്നുണ്ടെന്നാണ് യുഎസ് അധികൃതര്‍ പറഞ്ഞത്.

കൂടാതെ, അഫ്ഗാന്‍ ദേശീയ സുരക്ഷാ സേനയിലെ ഏകദേശം 500 മുതല്‍ 600 വരെ സെനികരും എയര്‍പോര്‍ട്ട് സുരക്ഷയ്ക്ക് യുഎസ് സൈന്യത്തെ സഹായിക്കുന്നുണ്ട്. അമേരിക്കയും സഖ്യകക്ഷികളും ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമ കുടിയൊഴിപ്പിക്കലുകളാണ് അഫ്ഗാനില്‍ നടത്തികൊണ്ടിരിക്കുന്നത്. ബുധനാഴ്ച 13,400 രക്ഷപ്പെടുത്തിയതുള്‍പ്പടെ ഇതുവരെ 95,700 പേരെയാണ് അഫ്ഗാനിസ്ഥാന് പുറത്ത് എത്തിച്ചിരിക്കുന്നത്.


Related News